വാഷിങ്ടണ്‍: ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ദ്വീപിന് നേരെ തുടര്‍ച്ചായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി അമേരിക്ക. ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ത്തതായും വരും ദിവസങ്ങളില്‍ ആക്രമണം തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ ഇറാന്റെ ഇന്ധന വിതരണ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ സംസ്‌കരണവിതരണ സംവിധാനങ്ങള്‍ ഒന്നാകെ നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മേഖലയിലെ തീരപ്രദേശങ്ങളില്‍ ആക്രമണം കടുപ്പിക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇറാന്റെ നീക്കങ്ങളെ സൈനിക ബലത്തിലൂടെ അടിച്ചമര്‍ത്തുമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി.
ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാന്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, യുകെ തുടങ്ങിയ സഖ്യകക്ഷികളുടെ സഹായം ട്രംപ് അഭ്യര്‍ത്ഥിച്ചു. ആഗോള ഇന്ധന നീക്കത്തിന് നിര്‍ണ്ണായകമായ ഈ പ്രദേശം സുരക്ഷിതമാക്കാന്‍ വിവിധ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും ഇറാന്റെ ഭീഷണി ഒഴിവാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.