തിരുവനന്തപുരം: തലമുറകളെ പ്രചോദിപ്പിച്ച സമരജീവിതം, ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്‍, സാധാരണക്കാരനായ മലയാളി നെഞ്ചോട് ചേര്‍ത്തുവച്ച വി.എസ് എന്ന രണ്ടക്ഷരം ഇനി അണയാത്ത ഓര്‍മ്മ. പട്ടം എസ്‌യുടി ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് വിഎസ് വിശ്രമജീവിതം നയിച്ചിരുന്നത്.
കേരളാമുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ, സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗം എന്ന നിലയിലെല്ലാം പ്രശസ്തനായ വി.എസ്. അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2006 ല്‍ പന്ത്രണ്ടാം കേരള നിയമസഭയില്‍ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. 'പാവങ്ങളുടെ പടത്തലവ'നായ വി.എസ്. ജനക്കൂട്ടത്തെ ഇളക്കിമറിക്കാന്‍ ശേഷിയുള്ള നേതാവായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചപ്പോഴും കര്‍മ്മപഥത്തില്‍ തന്റേതായ വഴിയും രീതിയും വി. എസ്. പുലര്‍ത്തിപ്പോന്നിരുന്നു. കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് ജനകീയനായ മുഖ്യമന്ത്രിയിലേക്കുള്ള വി.എസിന്റെ മാറ്റം കേരളം വിസ്‌മയത്തോടെ കണ്ട കാര്യമാണ്.
1923 ഒകേ്‌ടാബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി.എസിന്റെ ജനനം. നാലു വയസുള്ളപ്പോള്‍ വസൂരി ബാധയെത്തുടര്‍ന്ന് അമ്മയെ നഷ്‌ടപ്പെട്ടു. പതിനൊന്നാം വയസില്‍ അച്‌ഛനേയും നഷ്‌ടമായി. തുടര്‍ന്ന്, ഏഴാംക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. തുണിക്കടയിലും അതിനുശേഷം ആസ്‌പിന്‍വാള്‍ കമ്പനിയിലും തൊഴിലാളിയായി.
ഭൂരിപക്ഷം ആളുകള്‍ക്കും ജീവിതം ദുരിതമയമായിരുന്ന കാലമായിരുന്നു അത്. ഇല്ലായ്‌മയ്‌ക്കൊപ്പം അസമത്വവും നിശ്‌ചലമാക്കിയ സാധാരണ ജീവിതങ്ങളായിരുന്നു ചുറ്റും. 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. 1940ല്‍, പതിനേഴാം വയസില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗമായി ആരംഭിച്ച പൊതുപ്രവര്‍ത്തനം 2006 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെയെത്തി.
കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ട്ടി വളര്‍ത്താന്‍ വി.എസിനെ നിയോഗിച്ചത് പി. കൃഷ്‌ണപിള്ളയായിരുന്നു. ചെറുപ്രായത്തിലേ തേച്ചുമിനുക്കപ്പെട്ട സംഘടനാപാടവം ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. പുന്നപ്ര - വയലാര്‍ സമര നായകന്‍ എന്ന പരിവേഷം വി.എസിനെ മറ്റു നേതാക്കളില്‍നിന്ന് തലപൊക്കമുള്ളവനാക്കുന്നു.
1980 മുതല്‍ 1992 വരെയാണ് വി.എസ് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിച്ചത്. 1965 മുതല്‍ 2016 വരെ 10 തെരഞ്ഞെടുപ്പുകളില്‍ വി.എസ്. മത്സരിച്ചു. ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത നിലനില്‍ക്കെ 96ല്‍ മാരാരിക്കുളത്തു നേരിട്ട പരാജയം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വലിയ അട്ടിമറികളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു. അതിനുശേഷം ആണ് തന്റെ പരുക്കന്‍ സമീപനത്തില്‍ നിന്ന് ജനകീയനായ വി.എസിലേക്കുള്ള മാറ്റം കേരളം കണ്ടു തുടങ്ങിയത്. 2006 ല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മലമ്പുഴയില്‍ സ്‌ഥാനാര്‍ത്ഥിത്വം ലഭിക്കുകയും അവിടെനിന്ന് ജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.
ഇടപെടുന്ന വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതുവരെയുള്ള ജാഗ്രത്തായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ രീതി. ഈയൊരു പോരാട്ട ശൈലിക്ക് കേരള രാഷ്ര്‌ടീയത്തില്‍ മറ്റൊരു മാതൃകയില്ല. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് നേതൃത്വം നല്‍കി, മുണ്ടും മാടിക്കുത്തിയുള്ള വി.എസിന്റെ പ്രായം മറന്നുള്ള നടത്തം കേരളത്തിന് എല്ലാ കാലത്തും ഓര്‍ക്കാനുള്ളതാണ്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അദ്ദേഹം ഇരകള്‍ക്കുവേണ്ടി ജ്വലിച്ചു. മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍, കിളിരൂര്‍, പാമോയില്‍, ഇടമലയാര്‍ എന്നിങ്ങനെ എത്രയെത്ര കേസുകളില്‍ വി.എസ്. സമര നായകനായി. വമ്പന്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലും എറണാകുളത്തെ എം.ജി റോഡിലും ബുള്‍ഡോസര്‍ നിരങ്ങി നീങ്ങുന്നതിനൊപ്പം കാഴ്‌ചക്കാരായി നിന്ന ജനം ആര്‍പ്പുവിളിച്ചത് വി.എസിന്റെ പേരായിരുന്നു.
പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിനു പട നയിക്കേണ്ടി വന്നിട്ടുണ്ട്. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത് വി.എസ് എപ്പോഴുമുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ വി.എസിനു കഴിഞ്ഞു എന്നുള്ളതിന് പ്രാധാന്യമേറെ. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവുണ്ടെന്ന തോന്നല്‍ ഇടപെടലുകളിലൂടെ ഏതൊരാള്‍ക്കു നല്‍കാനും വി.എസിനായി.
1964 ല്‍ അവിഭക്‌ത സി.പി.ഐയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവശേഷിച്ച ഏക നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. 1986 മുതല്‍ 2009 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതല്‍ 2015 വരെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നു. 2015 വരെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.
1980 മുതല്‍ 1991 വരെ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം പദവി രാജിവച്ച് 2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിനിടയിലായിരുന്നു വി. എസിനു ഹൃദയാഘാതമുണ്ടായത്.