Monday, March 23, 2026 Last Updated 7 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Friday 18 Jul 2025 10.06 AM

ഏകാന്തതയെ വെറുത്ത കുഞ്ഞൂഞ്ഞ് ;ആള്‍ക്കൂട്ടം കരുത്തായിരുന്ന ഉമ്മന്‍ചാണ്ടി ; രണ്ടാം ചരമവാര്‍ഷികത്തിന് രാഹുല്‍ഗാന്ധിയുമെത്തും

uploads/news/2025/07/791750/oommenchandy-UDF.gif

കോട്ടയം: ഏകാന്തതയാണ് ഏറ്റവും വലിയ ശത്രുവെന്നും ആള്‍ക്കൂട്ടമാണ് തന്റെ കരുത്തെന്നും ആവര്‍ത്തിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നു രണ്ടുവര്‍ഷം. ആള്‍ക്കൂട്ടനായകന്റെ രണ്ടാം ചരമവാര്‍ഷികദിനമായ ഇന്ന് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളിയില്‍ പ്രിയനേതാവിന്റെ സ്മരണകള്‍ നെഞ്ചേറ്റി ആര്‍ക്കൂട്ടമിരമ്പും. അവരില്‍ ഒരാളായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമെത്തും.

ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കൂടെ നില്‍ക്കുന്നവരും അവരുടെ നിലപാടും ഉമ്മന്‍ ചാണ്ടിയുടെ വികാരമായിരുന്നു. കാലം മാറ്റാത്ത ഒരു നേതാവുണ്ടെങ്കില്‍ അതു കുഞ്ഞൂഞ്ഞാണെന്നാണു പുതുപ്പള്ളിക്കാരുടെ വിശ്വാസം. എത്ര തിരക്കിലും സമയം കണ്ടെത്തി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നു. അതായിരുന്നു ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ബന്ധം.

തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളില്‍ അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് തുടങ്ങിവച്ച വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയുമൊക്കെ വീണ്ടും അടയാളപ്പെടുത്തിയ കാലമായിരുന്നു അദ്ദേഹമില്ലാതിരുന്ന രണ്ടു വര്‍ഷം.

ജനക്ഷേമ പദ്ധതികള്‍ക്കൊപ്പം ഭാവികേരളം പടുത്തുയര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തുടക്കമിട്ട വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കേരള ജനത പുതുപ്പള്ളിയിലേക്കെത്തുന്നത്. വിഴിഞ്ഞം തുറമുഖവും സയന്‍സ് സിറ്റിയുമടക്കം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പങ്ക് സമ്മതിക്കാന്‍ ആദ്യം മടികാട്ടിയവര്‍ പിന്നീട് ആ ഇച്ഛാശക്തിക്കു മുന്നില്‍ നമ്രശിരസ്‌കരാകുന്നതിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ആവിഷ്‌കരിച്ച്, യു.എന്‍. പുരസ്‌കാരത്തിനുവരെ അര്‍ഹമായ ജനസമ്പര്‍ക്കപരിപാടി കേരളം വിസ്മരിക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ അഭിമാന പദ്ധതികളായ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വികസനക്കുതിപ്പിന് ഗതിവേഗം പകരുമ്പോള്‍ മുമ്പ് തടസവാദമുന്നയിച്ചവര്‍ക്കുമുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ശോഭയ്ക്കു പത്തരമാറ്റ് തിളക്കം. രണ്ടുവര്‍ഷമായി അദൃശ്യസാന്നിധ്യത്തിലൂടെ സംസ്ഥാനമാകെ നിറഞ്ഞുനിന്നിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന ജനപ്രിയനേതാവ്.

Ads by Google
ഷാലു മാത്യു
Friday 18 Jul 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google