ബാലസോർ: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. വിദ്യാർഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
90% പൊള്ളലേറ്റ് ഭുവനേശ്വർ എയിംസിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും പൊള്ളലേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. സാഹുവിനെയും കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രഹസ്യ തുരങ്കത്തിൽ പീഡനം, ജീവനൊടെ മനുഷ്യരെ കത്തിക്കും; മുൻ ന്യൂജഴ്‌സി പൊലീസ് മേധാവിക്കെതിരെ മകൾ
കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായ പെൺകുട്ടി ജൂൺ 30ന് സമീര കുമാർ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയും ഒരാഴ്ച മുൻപ് കോളജ് ക്യാംപസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പലിനെ കണ്ട് മടങ്ങിയശേഷമായിരുന്നു ആത്മഹത്യാശ്രമം. പരാതി നൽകിയിട്ടും കോളജ് അധികൃതരോ പൊലീസോ നടപടിയെടുക്കാത്തതിനാൽ പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നു എന്ന് മറ്റ് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉന്നതസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.