Monday, March 23, 2026 Last Updated 22 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 10.53 AM

ശുഭാംശു ഇന്നു ഭൂമിയിലെത്തും, മടക്ക യാത്ര തുടങ്ങി ; സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും തിരിച്ചത് 4.55 ന്

uploads/news/2025/07/791165/shubhamshu.jpg

ന്യൂഡല്‍ഹി: രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐ.എസ്.എസ്.)ല്‍ 18 ദിവസം ചെലവിട്ടശേഷം ഇന്ത്യയുടെ ശുഭാംശു ശുക്ല ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹവുമായി സ്‌പേസ്എക്‌സിന്റെ ഡ്രാഗണ്‍ പേടകം കാലിഫോര്‍ണിയ തീരത്തിറങ്ങും.

ഇന്നലെ വൈകിട്ട് 4.15 നാണു ഭൂമിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 4.55 നാണു യാത്ര തുടങ്ങിയത്. നാസയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിലെ സ്‌ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരും ശുഭാംശുവിനൊപ്പം ഭൂമിയിലെത്തും. ആക്‌സിയം -4 ദൗത്യത്തിന്റെ ഭാഗമായുള്ള 250 കിലോ ഭാരമുള്ള വസ്തുക്കളും ഐ.എസ്.എസില്‍നിന്നു കൊണ്ടുവരുന്നുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശുഭാംശുവും സംഘവും ഐ.എസ്.എസില്‍നിന്നു ഭൂമിയിലേക്കു മടങ്ങാനുള്ള നടപടികള്‍ക്കു തുടക്കമായത്. 3.04 നു ശുഭാംശു അടക്കമുള്ള യാത്രികര്‍ ഡ്രാഗണ്‍(ഗ്രേസ്) പേടകത്തിനുള്ളില്‍ കയറി. തുടര്‍ന്ന് ഐ.എസ്.എസും പേടകവുമായുള്ള വേര്‍പെടലിന്(അണ്‍ ഡോക്കിങ്) തുടക്കമായി. 4.45 നു അണ്‍ഡോക്കിങ് പൂര്‍ത്തിയായി. 4.55നു ഭൂമിയിലേക്കുള്ള യാ്രത ആരംഭിച്ചു.

ബഹിരാകാശ സഞ്ചാരം നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു ശുഭാംശു ശുക്ല. 1984 ല്‍ റഷ്യന്‍ സോയുസില്‍ ബഹിരാകാശത്ത് എത്തിയ രാകേഷ് ശര്‍മ്മയാണ് ആദ്യ ഇന്ത്യക്കാരന്‍. ഐ.എസ്.എസ്. സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണു ശുഭാംശു. ഹൂസ്റ്റണിലെ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസ് നടത്തുന്ന വാണിജ്യ യാത്രയായ ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായാണു ശുഭാംശു ഐ.എസ്.എസിലെത്തിയത്. നാസ, ഐ.എസ്.ആര്‍.ഒ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി.

കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തിലാണു സ്‌പേസ്എക്‌സ് പേടകം ഇറങ്ങുക. ശുഭാംശുവിന്റെ യാത്രയ്ക്കും പരിശീലനത്തിനുമായി ഏകദേശം 500 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ. ചെലവിട്ടത്. യാത്രയില്‍ അദ്ദേഹം നേടുന്ന പ്രായോഗിക അനുഭവം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ സഹായിക്കുമെന്നാണു പ്രതീക്ഷ.

മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ പദ്ധതിയായ ഗഗന്‍യാന്‍ 2027 ല്‍ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2035 ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ല്‍ ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയയ്ക്കാനും ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നു. ബഹിരാകാശത്ത് ശുഭാംശു ഏഴ് പരീക്ഷണങ്ങള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ആക്‌സിയം-4 ദൗത്യത്തില്‍, മെഡിസിന്‍, കൃഷി, ബഹിരാകാശ പര്യവേഷണം എന്നിവയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി.

Ads by Google
Tuesday 15 Jul 2025 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google