കോഴിക്കോട്: യെനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ നടക്കുന്നു. വധശിക്ഷ നീട്ടി വെയ്ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടക്കുമെന്ന വിവരം പുറത്തുവരുന്നതിനിടയില്‍ സൂഫി പണ്ഡിതരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നുമാണ് വിവരം.
കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാകുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചകളിലാണ് പ്രതീക്ഷ വെയ്ക്കുന്നത്. സന്തോഷകരമായ അന്തിമതീരുമാനം ഉണ്ടാകുമെന്നുമാണ് കരുതുന്നത്.
തലാലിന്റെ കുടുംബാംഗങ്ങള്‍ ഏകാഭിപ്രായത്തിലേയ്ക്ക് എത്തുക എന്നതാണ് നിര്‍ണ്ണായകം. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ വധശിക്ഷ തല്‍ക്കാലം മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചു എന്നതാണ് ഗുണകരമായ കാര്യം. വധശിക്ഷ ജൂണ്‍ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനിടെയാണ് വിഷയത്തില്‍ നിര്‍ണായ നീക്കങ്ങളുമായി കാന്തപുരം അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നായിരുന്നു ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. യെമനുമായി അകലം പാലിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നയതന്ത്രപരമായ കാര്യം സാധ്യമല്ലെന്നും പറഞ്ഞിരുന്നു. അതേസമയം തന്നെ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ഗള്‍ഫ് മേഖലയിലെ സ്വാധീനശക്തിയുള്ള ഷേഖുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.