തെലങ്കാന: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ കേസിൽ പുനരന്വേഷണത്തിനൊരുങ്ങി തെലങ്കാന സർക്കാർ. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയാണ് കേസ് വീണ്ടും അന്വേഷിക്കുന്നതിന് സർക്കാർ തയാറെടുക്കുന്നതായി അറിയിച്ചത്. അന്വേഷണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ ഫയൽ ചെയ്തതായി ഭട്ടി പറഞ്ഞു.
രോഹിത് വെമുല കേസിൽ പ്രതിയായിരുന്ന രാംചന്ദർ റാവുവിനെ തെലങ്കാന ബിജെപി പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഈ കേസുമായി ബന്ധപ്പെപ്പെട്ട് ഒരാളെയും വെറുതെ വിടില്ല. ആദിവാസികൾക്കും ദളിതർക്കും എതിരെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അതിന്റെ തെളിവാണ് സംസ്ഥാന പ്രസിഡന്റ് നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിൽ ബിജെപി നേതൃത്വം രാജ്യത്തോട് മാപ്പു പറയണമെന്നും ഭട്ടി ആവശ്യപ്പെട്ടു.
2024 മേയിൽ രോഹിത് വെമുല കേസിൽ രാംചന്ദർ റാവു അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി തെലങ്കാന പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു. 2016ലാണ് ദലിത് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല യൂണിവേഴ്‌സിറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കുന്നത് .