Tuesday, March 24, 2026 Last Updated 6 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 12.07 PM

ഇടതുസ്ഥാനാര്‍ത്ഥി നാളെയറിയാം ; സ്വതന്ത്രനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

uploads/news/2025/05/783646/election-ink.gif

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് സജ്ജമായി മുന്നണികള്‍. യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണങ്ങളും മറ്റും തുടങ്ങിയിക്കെ എല്‍ഡിഎഫ് നാളെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതിനിടയില്‍ എന്‍ഡിഎയില്‍ നിന്നും മത്സരിക്കുമെന്ന് കരുതിയിരുന്ന ബിഡിജെഎസ് മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്നും എസ്ഡിപിഐ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

വെറും ഏഴുമാസത്തെ കാലയളവ് മാത്രമേ പുതിയ എംഎല്‍എ യ്ക്ക് കിട്ടൂ ഈ കാലയളവ് കൊണ്ട് എന്തെങ്കില്‍ ചെയ്യാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇരു മുന്നണികളും ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മൂന്ന് മുന്നണികള്‍ക്കും വലിയ ലക്ഷ്യമാണ്. പിണറായിസത്തിന് എതിരേയുള്ള പോരാട്ടം എന്ന നിലയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. മൂന്നാം പിണറായി സര്‍ക്കാരിലേക്കുള്ള സെമിഫൈനലായി സിപിഎമ്മും തെരഞ്ഞെടുപ്പിനെ സമീപിക്കുന്നു. ആര്യാടന്‍ ഷൗക്കത്തിനെ നിയോഗിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസാണ്.

സിപിഎം ഒരു സ്വതന്ത്രനെ പരീക്ഷിച്ചേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് വന്നേക്കുമെന്ന് റിപ്പോര്‍ട്ടറും റിപ്പോര്‍ട്ട് ചെയ്യുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെപോലെ തന്നെ സ്വാധീനമുള്ളയാള്‍ വന്നാലെ മത്സരം കടുത്തതാകു എന്നാണ് സിപിഐഎം വിലയിരുത്തല്‍. ഡോ. ഷിനാസ് ബാബുവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. നിഷ്പക്ഷ വോട്ടുകള്‍ കൂടി കണക്കാക്കിയാണ് ഇടതു അനുഭാവിയായ സ്വതന്ത്രനെ പരിഗണിക്കാന്‍ ആലോചിക്കുന്നത്. നാളെയോട് കൂടി ഷിനാസ് ബാബുവിനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷമായിരിക്കും തീരുമാനം വരിക.

ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ സഹോദരന്‍ കൂടിയാണ് ഷിനാസ്. മുന്‍ ഫുട്ബോള്‍ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു.

Ads by Google
Thursday 29 May 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google