ലുവയിൽ നാല് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്കാണ് മാറ്റുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുട്ടിയെ എവിടെയെല്ലാം എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരിശോധിക്കണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും പ്രതിയെ ചോദ്യം ചെയ്യുക.
കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ ദുരൂഹതകൾ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ഡോക്ടർമാർ നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.