കണ്ണൂർ: റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികലക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വേടനെതിരെ നടന്നത് ജാതീയമായ അധിക്ഷേപമാണ്. വർഗീയ വിഷപ്പാമ്പിന്‍റെവായിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് ജയരാജൻ തുറന്നടിച്ചു. പട്ടികജാതിക്കാരെ സംഘപരിവാർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണ്. പട്ടികജാതിക്കോരാട് സംഘപരിവാറിന്‍റേത് കപട സ്നേഹമാണെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കഴിഞ്ഞദിവസമാണ് റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപപരാമര്‍ശവുമായി എത്തിയത്. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ? പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടത്?'- എന്നും ശശികല ചോദിച്ചു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ശശികലയുടെ അധിക്ഷേപ വാക്കുകൾ.
അതേസമയം വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.