Tuesday, March 24, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 10.18 AM

ജ്യോതി പോയത് ഡല്‍ഹിയിലേക്കെന്നു പറഞ്ഞ്; മകള്‍ക്ക് വീടുമായി അടുപ്പമില്ലെന്ന് പിതാവ് ; സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ച് അറിയില്ല

uploads/news/2025/05/782203/jyothi-malhothra.jpg

ന്യൂഡല്‍ഹി: മകള്‍ പാകിസ്താനിലേക്ക് പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ചോ ഒന്നുമറിയില്ലെന്ന് ചാരക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ പിതാവ്. മകള്‍ വീടുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും ഡല്‍ഹിക്കു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്നും ജ്യോതിയുടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ച് അറിയില്ലെന്നും പിതാവ് ഹരിഷ് മല്‍ഹോത്ര പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഓഫീസിലേക്ക് കേക്കുമായി പോയ ഉദ്യോഗസ്ഥനുമൊത്തുള്ള ജ്യോതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ പോസ്റ്റ് ചെയ്ത ജ്യോതിയുടെ ഒരു വീഡിയോയിലാണ് പാക് ഹൈക്കമ്മിഷനിലെ ഈ ജീവനക്കാരന്‍ പ്രത്യക്ഷപ്പെടുന്നത്.

ചോദ്യം ചെയ്യലിനിടെ ജ്യോതി നല്‍കിയ മൊഴികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രചരിപ്പിക്കാന്‍ 'പാക് ഹാന്‍ഡ്‌ലര്‍മാര്‍' തന്നോട് ആവശ്യപ്പെട്ടതായി ജ്യോതിയുടെ മൊഴിയിലുണ്ട്. 2023-ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഒരു സംഘത്തിലെ അംഗമായിരുന്നു താനെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ജ്യോതി, ഡാനിഷ് എന്നറിയപ്പെടുന്ന അഹ്‌സാനുര്‍ റഹീം എന്ന വ്യക്തിയെ കണ്ടുമുട്ടിയതായി എഫ്.ഐ.ആറില്‍ പറയുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം വാട്ട്‌സ്ആപ്പ് വഴിയും മറ്റ് മെസേജിങ് ആപ്പുകള്‍ വഴിയും ജ്യോതി ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്നു.

പിന്നീട്, അഹ്‌സാന്റെ ഉപദേശപ്രകാരം, പാകിസ്താനിലേക്കുള്ള മറ്റൊരു സന്ദര്‍ശനവേളയില്‍, അലി അഹ്‌സന്‍ എന്നയാളെ കണ്ടുമുട്ടി. ഇയാളാണ് പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ജ്യോതിയെ പരിചയപ്പെടുത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജ്യോതി, പാകിസ്താനുവേണ്ടി ചാരപ്പണി ആരംഭിക്കുന്നത്. തിരിച്ചറിയാതിരിക്കാന്‍ വ്യാജ പേരുകളിലാണ് ഇവരുടെ കോണ്‍ടാക്റ്റുകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്.

പാകിത്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു.
33-കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാലു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. 450-ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

Ads by Google
Wednesday 21 May 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google