Tuesday, March 24, 2026 Last Updated 58 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 04.59 PM

ടുജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ കലിപ്പ് ; 18 വര്‍ഷമായി കോണ്‍ഗ്രസ് പുറകേ നടക്കുന്നു, തൊടാനായിട്ടില്ല

BJP rajeev chandrasekhar

തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഐഎമ്മും 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഡോ. രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ അഴിമതി തുറന്നുകാട്ടിയതിന്റെ പേരില്‍ തന്റെ ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പൊതുജീവിതത്തില്‍ ഒരു കറുത്ത പാടുപോലുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസന കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് തയ്യാറാകേണ്ടത്. എന്റെ വീടോ വ്യക്തിപരമായ കാര്യങ്ങളോ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്‌തോളൂ, എനിക്ക് ഭയമില്ല. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2024-ല്‍ ഇതേ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം സ്ഥാനാര്‍ത്ഥിയുടെയും പങ്കാളിയുടെയും പേരിലുള്ള സ്വത്തുക്കളാണ് വെളിപ്പെടുത്തേണ്ടത്, അത് കൃത്യമായി ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലെ വീടും ഭൂമിയും വ്യക്തിഗതമായ പേരിലല്ല, മറിച്ച് പങ്കാളിത്തമുള്ള കമ്പനിയുടെ കീഴിലുള്ളതാണ്. അതുകൊണ്ടാണ് അത് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താത്തത്.

തോല്‍വി ഉറപ്പാകുമ്പോള്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം രീതിയാണെന്നും തെലങ്കാന, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവര്‍ പയറ്റിയ തന്ത്രമാണെന്നും ഇത്തവണ കേരളത്തില്‍ ഇറക്കുകയാണെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW