-->
ആലപ്പുഴ: സഹോദരനായ ജി. ഭുവനേശ്വരന്റെ പേരിലുള്ള സൈബര്‍ ആക്രമണം തന്നോട് വേണ്ടെന്ന് ജി. സുധാകരന്‍. ഭുവനേശ്വരന്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിട്ടും പിന്നീട് മരിച്ചിട്ടും പാര്‍ട്ടിയില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പന്തളം എന്‍.എസ്.എസ് കോളജിലെ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലായിരുന്നു സംഘര്‍ഷം. കെ.എസ്.യു, ഡി.എസ്.യു പ്രവര്‍ത്തകര്‍ സൈക്കിള്‍ ചെയിന്‍കൊണ്ട് അടിച്ചു. അവന്‍ കരഞ്ഞുകൊണ്ട് സ്‌റ്റാഫ് റൂമില്‍ ചെന്നിരുന്നു. കെ.എസ്.യുക്കാര്‍ ഓടിച്ച എസ്.എഫ്.ഐക്കാര്‍ അതുവഴി ഓടിവന്നു.
അവനെ ശ്രദ്ധിക്കാതെ ജനല്‍ചാടിപ്പോയി. പുറകേ വന്ന കെ.എസ്.യു-ഡി.എസ്.യുക്കാര്‍ ഭുവനേശ്വരനെ കാലില്‍വാരി നിലത്തടിച്ചു. തലച്ചോര്‍ തകര്‍ന്നു. അതോടെ ശബ്‌ദംപോയി. ശ്വാസം മാത്രമായി. കുളനട ആശുപത്രിയില്‍ കൊണ്ടുപോയി. എം.എല്‍.എ സ്‌ഥലത്തുവന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ പറഞ്ഞു.
ഞാന്‍ ജില്ലാ കമ്മിറ്റി ഓഫിസിലാണുണ്ടായിരുന്നത്. പരുക്കേറ്റതായാണ് എന്നോട് പറഞ്ഞത്. ഞാന്‍ ബസില്‍ വീട്ടില്‍ പോയി. വീട്ടില്‍ കാര്യം പറഞ്ഞില്ല. മാവേലിക്കരയിലേക്ക് ബസില്‍ പോയി. അവിടെ എത്തിയപ്പോള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ആലപ്പുഴയിലെത്തിയപ്പോള്‍ അവന് ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് ദിവസത്തിനുശേഷം 1977 ഡിസംബര്‍ ഏഴിന് അവന്‍ മരിച്ചു.
ഞാനാണ് ആശുപത്രിയില്‍ നിന്നത്. ആരെയും അവിടെ കണ്ടില്ല. കരിമുളയ്‌ക്കല്‍ കശുവണ്ടി ഫാക്‌ടറിയുടെ സ്‌ഥലത്ത് സംസ്‌കരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. മൃതദേഹം പാര്‍ട്ടിക്കു വിട്ടുകൊടുത്തു. അവിടെയാണ് അടക്കിയത്. കേസ് വന്നു. 33 സാക്ഷികളുണ്ട്. കേസ് നടത്തി. ഒരു പൈസയും ആരും തന്നില്ല. ആഞ്ഞിലി വെട്ടിവിറ്റാണ് കുടുംബം കേസ് നടത്തിയത്.
ഞങ്ങള്‍ പരാതി പറഞ്ഞില്ല. ഒരു ഫണ്ടും പാര്‍ട്ടി പിരിച്ചില്ല. അന്ന് കഷ്‌ടപ്പാടുള്ള കാലമാണ്. എനിക്ക് ജോലിയില്ല. അതാണ് ഭുവനേശ്വരന്റെ ചരിത്രം.
തമിഴ്‌നാട്ടിലും ബംഗാളിലും കോണ്‍ഗ്രസുമായി സി.പി.എം സഖ്യമുണ്ടാക്കിയില്ലേ? ഇത് രാഷ്‌ട്രീയമാണ്. എന്നെ കണ്ടാണ് സഹോദരന്‍ രാഷ്‌ട്രീയത്തിലിറങ്ങിയത്. അവന്റെ കേസ് തോറ്റു. പോലീസാണ് ഒന്നാംപ്രതിയെന്നു കോടതി പറഞ്ഞു. അപ്പീല്‍ കൊടുക്കാന്‍ ആരും സഹായിച്ചില്ല. ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലമാണ്. ടി.കെ.രാമകൃഷ്‌ണനാണ് ആഭ്യന്തരമന്ത്രി. അപ്പീല്‍ പോയില്ല.
വി.എസ് പറഞ്ഞിട്ടാണ് അവസാനം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം. ഭുവനേശ്വരന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എസ്.എഫ്.ഐക്കാര്‍ അത് മറന്നു. പൈസ കൊടുക്കുന്നില്ല.
പന്തളത്ത് ഒരു പട്ടി ചത്താല്‍ രക്‌തസാക്ഷി ആകുമോ എന്നാണ് പഴയ ഒരു എസ്.എഫ്.ഐ. സംസ്‌ഥാന വൈസ് പ്രസിഡന്റ് കൂട്ടുകാരുമൊത്ത് പാടിയത്. നല്ല കണ്ടീഷനിലല്ല പാടിയതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനനായി പറഞ്ഞു