-->
കൊച്ചി: നവകേരള സര്‍വേ നടത്തിപ്പിനു ചെലവായ തുകയുടെ രേഖകള്‍ ഹാജരാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നു കണക്കൊപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍.
നവകേരള സര്‍വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി ചെലവായ തുകയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിനായി 20 കോടി രൂപ ചെലവിടാനാണു പബ്ലിക്ക് റിലേഷന്‍ വകുപ്പ് അനുമതി നല്‍കിയത്.
എന്നാല്‍, ഒന്നരക്കോടി രൂപ ചെലവാക്കിയതിനാണു കണക്ക് കൈയിലുള്ളതെന്നാണു വിവരം. ബാക്കി തുക എങ്ങനെ ചെലവഴിച്ചെന്നു കോടതിയെ അറിയിക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.
സര്‍വേ നടത്താന്‍ എന്യൂമറേറ്റര്‍മാരായി നിയോഗിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു വേതനമായി പണം നല്‍കിയെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
ഇങ്ങനെ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു രേഖകള്‍ കാണില്ല. എന്നാല്‍, അവരുടെ സേവനം സൗജന്യമായിരുന്നുവെന്നാണു സര്‍ക്കാരിന്റെ വാദം. അതിനാല്‍, ഈയിനത്തില്‍ പണം നല്‍കിയെന്നു പറയാനാവില്ല.
അതേസമയം, രാഷ്‌ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് എല്‍.ഡി.എഫ്. പ്രകടനപത്രിക തയാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ചുള്ള സര്‍വേയാണു നടക്കുന്നതെന്നും ഇതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വേഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്‌തത വരുത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
20 കോടിയില്‍ ചെലവഴിച്ച തുകയുടെ മാത്രം കണക്ക് കൊടുക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ബില്‍ മാത്രം സുപ്രീം കോടതിയില്‍ ഹാജരാക്കിയാല്‍, അതു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണു കോടതിയെ ബോധ്യപ്പെടുത്താന്‍ മറ്റുവഴികള്‍ തേടുന്നത്.
ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് തടസഹര്‍ജി നല്‍കിയിട്ടുണ്ട്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുതെന്നാണ് ആവശ്യം.