-->
ബിജെപിയാണ് തൻ്റെ സമുദായത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ തുറന്ന നിലപാടുകൾ സ്വീകരിക്കാൻ തന്നെ പ്രാപ്തമാക്കിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ്. തൻ്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാനും സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള കൃത്യമായ ഇടം ബിജെപി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ തനിക്ക് വലിയ രീതിയിലുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് മുനമ്പം പോലുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുനമ്പം വിഷയത്തിൽ പ്രതികരിക്കാനോ വ്യക്തമായ നിലപാടെടുക്കാനോ കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് സാധിച്ചില്ല. മുനമ്പം വിഷയത്തിൽ ജോസ് കെ. മാണിക്ക് ഉറച്ച നിലപാടില്ല. മുനമ്പത്ത് വന്ന് നിലപാട് വ്യക്തമാക്കാൻ സാധിച്ചില്ല, ഒരു മണിക്കൂറിനുള്ളിൽ തൻ്റെ അഭിപ്രായം തിരുത്തി പറയേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും ഷോൺ ജോർജ് പരിഹസിച്ചു.
വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭാ പ്രമേയം പാസ്സാക്കിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും അതിനെ അനുകൂലിച്ചു. എന്നാൽ ആ പ്രമേയത്തെ എതിർത്ത് സംസാരിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇതര രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുമ്പോൾ ബിജെപി മാത്രമാണ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷോൺ ജോർജിൻ്റെ വാദം.