-->
പൂച്ചാക്കല്‍: കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിവരുത്തി പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉച്ചയോട് കൂടി നടന്ന ചടങ്ങില്‍ നാട്ടുകാരും ജനപ്രതിനിധികളുമായി അനേകരാണ് എത്തിയത്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഒരേ സമയത്ത് ടൂറിസത്തിന്റെ മുഖഛായ കുടിയായിട്ടാണ് മാറിയത്്.
കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. വേമ്പനാട്ടു കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം തുറന്നതോടെ ദീര്‍ഘകാലമായ കാത്തിരിപ്പുകള്‍ക്കും വിരാമമായി.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 106 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മാണം. മഴവില്‍ വര്‍ണത്തിലുള്ള പെയ്ന്റിംഗ് കൂടിയായതോടെ പാലത്തിന്റെ അഴകേറി. പാലം തുറക്കുന്നതോടെ കെഎസ്ആര്‍ടിസി ബസുകള്‍ ദ്വീപിലേക്ക് എത്തും.
പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാന്‍ഡായി ഇപ്പോള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇവിടെ പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാനാണ് തീരുമാനം. പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ പണികഴിപ്പിച്ച എ.സി.റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനത്തിനായും എത്തിയത്.