Wednesday, March 11, 2026 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 08.38 AM

അഞ്ച് ദിവസം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക്, ഫ്‌ളൈറ്റില്‍ വെച്ച് ശ്വാസം കിട്ടാതെ ബോധം പോയി; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് രാധിക

radhika-radhakrishnan-
photo-www.instagram.com/__radhikaradhakrishnan/

മിസൈല്‍ ആക്രമണങ്ങള്‍ക്കിടെ ദുബായില്‍ പെട്ടുപോയതിനെക്കുറിച്ച് നടി രാധിക രാധകൃഷ്ണന്‍. അഞ്ച് ദിവസം ദുബായിലെ ഹോട്ടല്‍ മുറിയില്‍ കുടുങ്ങിപ്പോയതിനെക്കുറിച്ചും പിന്നീട് നാടകീയമായി നാട്ടിലെത്തിയതിനെക്കുറിച്ചുമാണ് രാധിക സംസാരിക്കുന്നത്. തിരികെ നാട്ടിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറിയതിന് പിന്നാലെ തനിക്ക് ശ്വാസതടസമുണ്ടായി ബോധരഹിതയായെന്നും രാധിക പറയുന്നു.

‘ഏറ്റവും ഭയാനകമായ ഓര്‍മകളുമായി തിരികെ വീട്ടിലെത്തി. 27 നാണ് ദുബായിലെത്തുന്നത്. ഒന്നാം തിയ്യതി തിരികെ വരേണ്ടതായിരുന്നു. അതേ ദിവസം തന്നെ ലോക നേതാക്കള്‍ മിസൈല്‍ വച്ച് കളിക്കാന്‍ തീരുമാനിച്ചു. ഞാന്‍ അവിടെ കുടുങ്ങിപ്പോയി, പലരേയും പോലെ. ആദ്യത്തെ ദിവസം എല്ലാവരും പറഞ്ഞത് ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടു നില്‍ക്കൂവെന്നാണ്. ഞാനത് വിശ്വസിച്ചു. പക്ഷെ മൂന്നാമത്തെ ദിവസം കാര്യങ്ങള്‍ മാറി മറഞ്ഞു. മിസൈലുകളുടേയും ഡ്രോണുകളുടേയും എണ്ണം കൂടി. അതോടൊപ്പം ശബ്ദങ്ങളോടുള്ള എന്റെ ഭയവും.

ശബ്ദങ്ങളോടുള്ള എന്റെ പേടി വല്ലാതെ കൂടി. എന്ത് ശബ്ദം കേട്ടാലും ഞാന്‍ ആകാശത്തേക്ക് നോക്കും മിസൈലോ ഡ്രോണോ മറ്റോ ആണെന്ന് അറിയാന്‍. തിരികെ വരാനാകുമെന്ന പ്രതീക്ഷയോടെ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തെങ്കിലും എല്ലാ ഫ്‌ളൈറ്റുകളും ക്യാന്‍സലാക്കി. അഞ്ച് ദിവസം ഒരു ഹോട്ടല്‍ മുറിക്കകത്ത് തന്നെയിരുന്നു. ശബ്ദങ്ങള്‍ കേട്ടും തലയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പോകുന്നത് കണ്ടും എന്റെ പേടിയും ഉത്കണ്ഠയും ദിനംപ്രതി കൂടിക്കൊണ്ടിരുന്നു.

ഒരു ഘട്ടത്തില്‍ തിരികെ വരാനും എന്റെ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമോ എന്ന് പോലും ആശങ്കയുണ്ടായിരുന്നു. എന്റെ നായയെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താനായില്ല. അപ്പോഴാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് എടുക്കുകയല്ലാതെ വേറൊരു മാര്‍ഗമില്ലെന്ന് തിരിച്ചറിയുന്നത്.

ഫിറോസിന്റെ നമ്പര്‍ നിര്‍ദ്ദേശിച്ച സ്വാസികയ്ക്ക് വലിയ വലിയ നന്ദി. പിന്നെ ഫിറോസ്, ഞാന്‍ എന്താണ് പറയേണ്ടത്? എന്റെ സാഹചര്യം മനസിലാക്കി, പ്രത്യേക പരിഗണന നല്‍കുകയും ഞാന്‍ സുരക്ഷിതയാണെന്നും വീട്ടിലെത്തുമെന്നും ഉറപ്പു വരുത്തുകയും ചെയ്തതിന് നന്ദി.

ട്വിസ്റ്റ് ഇറുക്ക്,

17 മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന ശേഷം ഞാന്‍ കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് കയറി, എല്ലാം അവസാനിച്ചെന്ന് കരുതി. പക്ഷെ ഒരു ട്വിസ്റ്റ് കൂടെ ബാക്കിയുണ്ടായിരുന്നു. ബോര്‍ഡിങ് കഴിഞ്ഞതും എനിക്ക് ശ്വാസതടസ്സം അനുഭവപ്പെടാന്‍ തുടങ്ങി. മാറുമെന്ന് കരുതിയെങ്കിലും പെട്ടെന്ന് എനിക്ക് ബോധം നഷ്ടമായി. ആളുകള്‍ കണ്ണ് തുറക്കൂ എന്ന് പറയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും എനിക്കത് സാധ്യമാകുന്നുണ്ടായിരുന്നില്ല.

ഭാഗ്യത്തിന് വിമാനത്തിലൊരു ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ സഹായിച്ചു. ഒരു ബ്രീത്തിങ് ടെക്‌നിക്കിലൂടെ എന്നെ തിരികെ കൊണ്ടു വരികയും ചെയ്തു. സലാം എയര്‍ (OV 773) ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരോടും ആ ഡോക്ടറോടും നന്ദി പറഞ്ഞാല്‍ മതിയാകില്ല. അദ്ദേഹത്തിന്റെ പേര് ചോദിക്കാന്‍ ഞാന്‍ മറന്നുപോയി. എല്ലാ ദിവസവും എന്നെ വന്ന് കണ്ടിരുന്ന മായാവിയ്ക്ക് ഇറുക്കിപ്പിടിച്ചൊരു കെട്ടിപ്പിടിത്തം. ആറ് കാലുകളുള്ള (ഒരു നാല് കാലുള്ളതും ഒരു രണ്ട് കാലുള്ളതും) എന്റെ ലോകത്തേക്ക് തിരികെ വരികയെന്ന് ഇത്രത്തോളം പ്രിയപ്പെട്ടതായി മുമ്പെങ്ങും തോന്നിയിട്ടില്ല’ രാധിക കുറിച്ചു.

Ads by Google
Saturday 07 Mar 2026 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW