Friday, March 13, 2026 Last Updated 43 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.30 AM

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

on

തിരുവനന്തപുരം: ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തെറ്റായ പ്രചാരണത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല. അതിനാല്‍ കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്‌സിഇആര്‍ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകള്‍ക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങള്‍ക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍.'- ശിവന്‍കുട്ടി കുറിച്ചു.

കുറിപ്പ്:

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ,

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ നേരുന്നു. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങള്‍ ഇതുവരെ ആര്‍ജ്ജിച്ച അറിവുകള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണം.

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023-നെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂര്‍ത്തിയാക്കിയാണ് നിങ്ങള്‍ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വിമര്‍ശനാത്മക ചിന്തയും വിശകലന നൈപുണിയും സര്‍ഗ്ഗാത്മകതയും ഉള്‍പ്പെടെയുള്ള 21-ാം നൂറ്റാണ്ടിന്റെ ശേഷികള്‍ നിങ്ങളില്‍ എത്രത്തോളം വളര്‍ന്നു എന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിര്‍ണ്ണയ ക്രമം വിഭാവനം ചെയ്തിട്ടുള്ളത്.

ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല എന്ന് എല്ലാ കുട്ടികളും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്.

പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകള്‍ക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങള്‍ക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍.

നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നു.

Ads by Google
Thursday 05 Mar 2026 11.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW