-->
പാലക്കാട്: സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ഇന്നു പാലക്കാട്ട് വിമത കണ്‍വന്‍ഷന്‍ നടക്കും. ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ എം.എല്‍.എ. പി.കെ. ശശി പങ്കെടുക്കുമോ എന്നാണു രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കണ്‍വന്‍ഷന്‍ പി.കെ. ശശി ഉദ്‌ഘാടനം ചെയ്യുമെന്നാണു സൂചന.
അതേസമയം, കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ച ശശിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്‌ച നടന്നില്ല.
സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗമായ ശശി കുറച്ചു കാലമായി ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്.
കൊഴിഞ്ഞാമ്പാറയിലെ പാര്‍ട്ടി വിമതരാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. ജില്ലയിലെ അതൃപ്‌തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണു ലക്ഷ്യം. വടക്കഞ്ചേരി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ പ്രവര്‍ത്തകര്‍ ഇന്നത്തെ പരിപാടിയിലെത്തുമെന്നു സൂചനയുണ്ട്.
ഇതിനിടെ ഒറ്റപ്പാലത്ത് യുഡിഎഫിനായി പി കെ ശശി മത്സിക്കാനുള്ള സാദ്ധ്യതയേറി . യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.