-->
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പൊട്ടുംപൊടിയുമില്ലാതെ തലസ്ഥാന നഗരം. പൊങ്കാലയ്ക്ക് ശേഷം രായ്ക്ക്‌രാമാനം നഗരസഭയിലെ ജീവനക്കാരും ശുചീകരണ തൊഴിലാളികളുമെല്ലാം ചേര്‍ന്ന് നഗരം പൂര്‍ണ്ണമായും വൃത്തിയാക്കിയതോടെ പൊങ്കാലയുടെ പിറ്റേന്ന് നഗരം പൂര്‍ണ്ണമായും വെടിപ്പാക്കാനായി.
ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യത്തെ പൊങ്കാലയായിരുന്നു നടന്നത്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഭക്തിയോടെ ജനസാഗരം ഇളകി വന്നപ്പോള്‍ നഗരത്തില്‍ ഉടനീളം അടുപ്പുകള്‍ ഉയര്‍ന്നിരുന്നു. നാലു വരിയും അഞ്ചുവരിയുമായി നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാപനങ്ങളുടെ മുറ്റത്തുമെല്ലാം അടുപ്പുകള്‍ നിറഞ്ഞ നിലയിലായിരുന്നു കഴിഞ്ഞദിവസം നഗരം. എന്നാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറിനകം ഹരിതകര്‍മ്മസേനയും ശുചീകരണ തൊഴലാളികളും ജോലി ആരംഭിക്കുകയും പൊങ്കാലയുടെ സകല അവശിഷ്ടങ്ങള്‍ തൂത്തുവാരി വൃത്തിയാക്കുകയും ടാങ്കറുകളില്‍ നഗരസഭ വന്‍തോതില്‍ വെള്ളമെത്തിച്ച് കഴുകുകയും ചെയ്തു.
ഏതാണ്ട് മൂവായിരത്തോളം വരുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഈ ജോലി ചെയ്തത്. നഗരം കഴുകിവൃത്തിയാക്കാന്‍ 250 ടാങ്കറുകളിലായിരുന്നു നഗരസഭ വെള്ളമെത്തിച്ചുകൊടുത്തത്. ഇതോടെ ഇന്ന് രാവിലെ നഗരം സാധാരണ നിലയിലേക്ക് മാറി. അതുപോലെ തന്നെ പൊങ്കാലദിനത്തിലെ പ്രധാന ആശങ്ക കുടിവെള്ള പ്രശ്‌നമായിരുന്നു. പൊങ്കാലയുടെ തലേന്ന് വരെ നഗരത്തില്‍ പലയിടത്തും കുടിവെള്ളം മുടങ്ങിയ സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ എല്ലാറ്റിനും പരിഹാരമുണ്ടാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് സാധിച്ചു.
കുടിവെള്ളമെത്തിക്കാന്‍ ഓരോ വാര്‍ഡുകളിലും ടാങ്കറുകള്‍ സജ്ജമാക്കുമെന്ന് നേരമത്ത മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കിയിരുന്നു. 107 ടാങ്കറുകള്‍ക്കാണ് കോര്‍പ്പറേഷനില്‍ ലൈസന്‍സ് ഉള്ളത്. ഇതിന് പുറമേ 60 ടാങ്കറുകള്‍ വാടകയ്ക്ക് എടുത്തും കുടിവെള്ളമെത്തിച്ചതാണ് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം നലകിയത്. മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടിമേയര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ നേതൃത്വത്തിലും നിരീക്ഷണത്തിലുമായിരുന്നു പൊങ്കാലയുടെ പരിപാടികളില്‍ കോര്‍പ്പറേഷന്‍ ഇടപെട്ടത്. പൊങ്കാല കഴിഞ്ഞ അരമണിക്കുറിനുള്ളില ശുചീകരണം നടത്തുമെന്നും രാജേഷ് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. മൂന്‍വര്‍ഷത്തെ അപേക്ഷിച്ച് കുടുതല്‍ ഭക്തര്‍ എത്തിയെന്നും വിലയിരുത്തുന്നു.