-->
ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശേഷം സ്വയം വിഷം കഴിച്ച് ജീവനൊടുക്കിയ പിതാവിനും മകൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശിവശൈലത്തില്‍ മനോജ് (45), ആറാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ ശിവനന്ദന എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ദിവസമാണ് കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളെയും പിതാവ് മനോജ് കാറിലെത്തി സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. വഴിയിൽ വെച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകിയ ശേഷം മനോജും കുടിച്ചു. പിന്നീട് റോഡരികിൽ നിർത്തിയിട്ട കാറിൽ അവശനിലയിൽ കണ്ട ഇവരെ പ്രദേശവാസികളിലൊരാൾ അതേ കാറിൽതന്നെ പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെയും ശിവനന്ദനയുടെയും ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ മകൾ ശിവഗംഗ അപകടനില തരണം ചെയ്തിട്ടുണ്ട്.