-->
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിൽ ത്വാഇഫിന് സമീപം മഹ്‌ലൂമിയയിൽ ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലം, പത്തനാപുരം ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയിൽ പടിഞ്ഞാറംപോയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്.
തീർത്ഥാടകർ സഞ്ചരിച്ച ബസിന്റെ പിന്നിലെ ടയറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായി പറയുന്നത്. വണ്ടിയുടെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വർക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തി യാത്ര തുടരവെയാണ് അപകടം സംഭവിച്ചത്.
ടയർ പൊട്ടി എതിർദിശയിലെ റോഡിലേക്ക് ഇടിച്ചുകയറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകളിലെ പാനലുകൾ തകർന്നു, വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടസമയത്ത് മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. മറ്റ് യാത്രക്കാർ തകർന്ന വിടവുകളിലൂടെ പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയവരാണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടു പേർ മലയാളികളാണ് എന്നാണ് ലഭ്യമായ വിവരം.