-->
എപ്‌സ്റ്റീനും ട്രംപും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2019- ല്‍ ഒരു യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസ് അന്വേഷണ ഏജന്‍സി എഫ് ബി ഐ ഇവരുടെ മൊഴി നാല് തവണ രേഖപ്പെടുത്തി.
എന്നാല്‍, സമ്പൂര്‍ണ്ണമെന്ന് അവകാശപ്പെട്ട് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ ഈ പരാതിയുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണാനില്ല. ട്രംപിനെക്കുറിച്ചുള്ള പരാതി ഹ്രസ്വമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രധാന വിവരങ്ങള്‍ മുക്കി. ഇവരുടെ മൊഴിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല മെമ്മോകളും ഫയലുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണം വ്യക്തമാക്കുന്നു. എപ്‌സ്റ്റീന്ന്‍ ഫയലുകളിലെ പേജ് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നും, ഈ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട 50-ലധികം പേജുകള്‍ കാണാനില്ലെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്' കണ്ടെത്തിയിരുന്നു.
എപ്‌സ്റ്റീനെ ലൈംഗിക കടത്ത് കുറ്റത്തിന് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍, 2019 ജൂലൈയിലാണ് ട്രംപിനെതിരെ ആരോപണമുന്നയിച്ച യുവതി രംഗത്തെത്തിയത്. 1980-കളില്‍ താന്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് എപ്‌സ്റ്റീന്‍ തന്നെ പലതവണ പീഡിപ്പിച്ചതായി 2019 ജൂലൈ 24-ലെ എഫ്.ബി.ഐക്ക് നല്‍കിയ മൊഴിയില്‍ ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്ന് തവണ ഇവരുടെ മൊഴിയെടുത്തു. ഇന്‍ഡക്‌സ് പ്രകാരം ഓരോ മൊഴിയെടുപ്പിനും പ്രത്യേകം സംഗ്രഹങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് മെമ്മോകളും പുറത്തുവിട്ട ഫയലുകളിലില്ല.
കോണ്‍ഗ്രസിലെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ട്രംപ് ഒപ്പിട്ട നിയമപ്രകാരമാണ് ഈ രേഖകള്‍ പുറത്തുവിടേണ്ടി വന്നത്. ഇരകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, അക്രമം അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം എന്നിവ ചിത്രീകരിക്കുന്ന ഭാഗങ്ങള്‍, അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ നീതിന്യായ വകുപ്പിന് അധികാരമുണ്ട് എന്നതാണ് ഇതുമായി ബന്ധപ്പെട്ട നിയമം. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാനിടയുള്ള 'നാണക്കേട്, ചീത്തപ്പേര്, രാഷ്ട്രീയപരമായ വൈകാരികത' എന്നിവയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത് നിയമം കര്‍ശനമായി വിലക്കുന്നു.