-->
കൊല്ലം: ലൈംഗികാരോപണത്തിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ്. നേതാക്കളെ കുടുക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്നു വെളിപ്പെടുത്തല്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്‌ത ഗൂഢാലോചനാ കേസില്‍ അഞ്ചാം സാക്ഷിയായ അഡ്വ. ഫെനി ബാലകൃഷ്‌ണന് നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതി സരിത എസ്. നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്‌ണന്‍.
2013 ജൂലൈ 24-ന് പത്തനംതിട്ട ജയിലില്‍വച്ച് സരിത, തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണന് നല്‍കിയ പരാതിയുടെ ഡ്രാഫ്‌റ്റ് 21 പേജുകള്‍ മാത്രമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി രസീത് നല്‍കിയാണ് ഇത് കൈപ്പറ്റിയത്. എന്നാല്‍ പിന്നീട് സോളാര്‍ കമ്മിഷനു മുന്‍പാകെ ഹാജരാക്കിയത് 25 പേജുള്ള കത്താണെന്നും അധികമായി ചേര്‍ത്ത നാല് പേജുകള്‍ വ്യാജമാണെന്നും ഫെനിയുടെ മൊഴിയില്‍ പറയുന്നു.
കെ.ബി. ഗണേഷ്‌കുമാറിനു മന്ത്രിസ്‌ഥാനം നഷ്‌ടപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടിയും മറ്റു നേതാക്കളുമാണെന്നും അതിനാല്‍ അവര്‍ക്ക് പണി കൊടുക്കണമെന്നും ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജ് തന്നോട് പറഞ്ഞതായും ഫെനി മൊഴി നല്‍കി.
ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കങ്ങളെന്ന് അദ്ദേഹത്തിന്റെ പി.എ പ്രദീപ്‌കുമാറും തന്നോട് പറഞ്ഞതായി ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു. കൊട്ടാരക്കരയില്‍വച്ച് ശരണ്യ മനോജ് കൈമാറിയ നാല് പേജുള്ള പുതിയ ഡ്രാഫ്‌റ്റിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍. ഇത് സരിതയുടെ സ്വന്തം കൈപ്പടയില്‍ എഴുതിച്ച് നേരത്തെയുള്ള 21 പേജുകളോട് കൂട്ടിച്ചേര്‍ത്തെന്നാണു ഫെനി ബാലകൃഷ്‌ണന്റെ മൊഴി.