-->
തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്. നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകി തിരുവനന്തപുരം കോര്‍പറഷേൻ ബജറ്റ്. 'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ പറയുന്നത് .
ഏറ്റവും കൂടുതൽ നമ്മളെ തേടി വന്നത് വീടില്ലാത്തവരാണ്. കുറേ അധികം പേർക്ക് ഭൂമിയും വീടുമില്ല. 2,000 പേർക്ക് ഭൂമി ലഭിച്ചെങ്കിലും വീടുവെക്കാനുള്ള സാഹചര്യമില്ല. പിഎംഎവൈ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടാത്തതിനാൽ അർഹരായവർക്ക് വീട് കിട്ടുന്നില്ല. സർക്കാരിന്റെ രാഷ്‌ട്രീയ പിടിവാശി കാരണം ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഭൂമി ലഭിച്ച 2,000 പേർക്ക് വീട് കൊടുക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭ്യമായില്ലെങ്കിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്നും പിഎം ഭവന യോജന എന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്‍പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.
രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്‍ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി സഹകരിച്ച് കളക്ഷൻ സെന്‍ററുകൾ തുടങ്ങും.