-->
കിഫ്ബിയുടെ ഭാവി കേന്ദ്ര സർക്കാര്‍ എത്ര ഞെരുക്കിയാലും തകരില്ല എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓരോ വർഷവും കിഫ്ബിക്ക് വേണ്ടി സർക്കാര്‍ മാറ്റിവെയ്ക്കുന്നത് 10,000 കോടിയാണ്.
കേരളം ദേശീയ പാതയ്ക്ക് പണം കൊടുത്തു. അവർ ടോൾ പിരിക്കുന്നവരാണ്. ശരിക്കും അതിൽ ഒരു ഭാഗം കേരളത്തിന് നൽകേണ്ടതാണ്. എന്നാല്‍, അത് ചെയ്യുന്നില്ല. പക്ഷേ കേരളം പണം കൊടുത്തില്ലായിരുന്നെങ്കിൽ ദേശീയ പാത നടക്കുമായിരുന്നില്ല. അത് പോലെയാണ് മലയോര റെയിൽവേ പദ്ധതി. അത് ശബരിമലയിൽ അവസാനിക്കുന്നതല്ല. വിഴിഞ്ഞം വരെ നീട്ടുന്നത് പഠിക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയെ വിമര്‍ശിച്ച് നിര്‍മല സീതാരാമൻ പറയുന്നത് പോലെ ഒരു സാമ്പത്തിക പ്രതിസന്ധിയൊന്നും അതുകൊണ്ട് ഉണ്ടാകില്ല. സ്ഥിരമായി പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കേരളം കടക്കെണിയിലാണെന്ന് പറയുന്നു. കേരളത്തിന്‍റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. ആറ് ലക്ഷം കോടിയിലേക്ക് കടം എത്തുകയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. മുൻ വര്‍ഷത്തെ കൂടെ കണക്ക് നോക്കിയാൽ കടം ആറ് ലക്ഷം കോടിയിലേക്ക് എത്തേണ്ടതുമാണ്. പക്ഷേ, ഇപ്പോൾ അത് അഞ്ച് ലക്ഷം കോടിയിലേക്ക് പോലും എത്തില്ല. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ച പോലെ കടം കൂടിയിരുന്നു. എന്നാല്‍, ഇപ്പോൾ കടം കുറഞ്ഞ് വരികയാണെന്നും മന്ത്രി പറഞ്ഞു.