-->
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരില്‍ നാലു പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞത് അത്തോളി സ്വദേശി ജബ്ബാര്‍, കിനാശ്ശേരി സ്വദേശി അഷ്‌റഫ് എന്നിവര്‍ക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ബഷീര്‍ എന്നയാളും മരണമടഞ്ഞു. ഇപ്പോള്‍ തിരുവങ്ങൂര്‍ സ്വദേശി വിനോദിന്‍റെ മരണമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
വീഴ്ച പരിശോധിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഇനി കെട്ടിടത്തിനുള്ളിലേക്ക് ആരേയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തു. മുന്‍പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. അഞ്ച് പേരായിരുന്നു സ്ലാബിനടിയില്‍ കുടുങ്ങിയത്. 2024 ല്‍ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടം കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിടത്തിന്റെ 50 മീറ്ററോളം നീളമുളള സ്‌ളാബ് താഴെ നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് മേലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ പെട്ടത് ലോഡിംഗ് തൊഴിലാളികയായിരുന്നു. ഏഴുപേരായിരുന്നു അപകടസമയത്ത് തകര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ടപ്പോള്‍ തന്നെ രണ്ടു തൊഴിലാളികള്‍ ഓടിമാറിയിരുന്നു. പരിക്കേറ്റ അഞ്ചുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണമടയുകയായിരുന്നു. തകര്‍ന്ന കെട്ടിടത്തില്‍ രണ്ടാഴ്ച മുമ്പാണ് പുതിയ സ്ഥാപനം തുടങ്ങിയത്.
ഫിറ്റ്‌നസ് ഇല്ലാത്ത ബില്‍ഡിങുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീല്‍ മുഹമ്മദ് പറഞ്ഞിരുന്നു. സംഭവം അനാസ്ഥയാണ്. സുരക്ഷാ സംവിധാനങ്ങളില്‍ ഒരു അടിസ്ഥാനവുമില്ല കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോര്‍പ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയര്‍ ഒ സദാശിവന്‍ പറഞ്ഞിരുന്നു.
കോര്‍പ്പറേഷനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം ദുര്‍ബ്ബലമായ കെട്ടിടത്തില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തിക്കാന്‍ വീണ്ടും അനുമതി നല്‍കുകയായിരുന്നെന്നാണ് വിവരം. കോര്‍പ്പറേഷനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.