-->
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്‌ഥാന സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണമെന്ന് ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യുവതി പ്രവേശനമാകാമെന്ന മുന്‍ നിലപാടില്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണം. പഴയ സത്യവാങ്‌മൂലം പിന്‍വലിച്ച് പുതിയതു നല്‍കാന്‍ തയാറാകണം. അയ്യപ്പഭക്‌തരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം. ആചാര സംരക്ഷണത്തിനായി അയ്പ്പഭക്‌തര്‍ സംസ്‌ഥാന വ്യാപകമായി നടത്തിയ നാമ ജപ ഘോഷയാത്രകള്‍ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം. പിണറായി സര്‍ക്കാരിന്റെ അയ്പ്പ വിരുദ്ധ സമീപനത്തെ തുറന്ന് കാണിച്ചും ആചാര സംരക്ഷണത്തിനനുകൂലമായ സത്യവാങ്‌മൂലം നല്‍കണമെന്നാവശ്യപ്പെട്ടും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും 24 ന് മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ അയ്യപ്പ ജ്യോതി തെളിയിക്കും.
സര്‍ക്കാരിന് സദ്‌ബുദ്ധിയുണ്ടാകണമെന്ന് പ്രാര്‍ഥിച്ച് ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ 25ന് ശബരിമല സംരക്ഷണ സംഗമം നടക്കും. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തെ സി.പി.എമ്മുമായി ചേര്‍ന്ന് ഒറ്റുകൊടുത്തവരാണു യു.ഡി.എഫ് എന്ന് രമേശ് കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ അന്വേഷണം അടൂര്‍ പ്രകാശില്‍ എത്തിയപ്പോള്‍ യു.ഡി.എഫ് ഇക്കാര്യത്തില്‍ നിശബ്‌ദരായി. ജാഥ നടത്തുന്ന വി.ഡി.സതീശന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചു കൊള്ള നടത്തിയവരാണ്. കോണ്‍ഗ്രസില്‍ അന്വേഷണണമെത്തിയപ്പോള്‍ യു.ഡി.എഫ്. തുടര്‍ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചുവെന്നും രമേശ് പറഞ്ഞു. ബാര്‍ മുതലാളിമാരില്‍നിന്ന് പണം പറ്റിയാണ് ബാര്‍ സമയം നീട്ടി നല്‍കിയത്. പ്രതിപക്ഷവും ഭരണപക്ഷവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
സ്‌കൂള്‍ പാഠ്യസമയം അരമണിക്കൂര്‍ നീട്ടി നല്‍കാത്തവരാണ് ബാറുകള്‍ക്ക് രണ്ട് മണിക്കൂര്‍ നീട്ടി നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ രൂപപ്പെട്ട യു.ഡി.എഫ്, എല്‍.ഡി.എഫ് ജിഹാദി കൂട്ടുകെട്ടിനെതിരേ ജനമനസാക്ഷി ഉണര്‍ത്താന്‍ 28 ന് കോഴിക്കോട് ജാഗ്രതാ റാലി നടത്തും. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ് ബാബു, സംസ്‌ഥാന സെല്‍ കണ്‍വീനര്‍ അഡ്വ.വി.കെ.സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.