-->
മലയാള സിനിമയിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി പ്രിയ. മുസ്ലീം മതത്തിൽ ജനിച്ച ലക്ഷ്മി പ്രിയ പിന്നീട് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. വിവാഹ ശേഷമായിരുന്നു നടി മതം മാറിയത്. ഭർത്താവ് സംഘിയായതുകൊണ്ടാണ് ലക്ഷ്മി പ്രിയ മതം മാറിയതെന്ന് പലരും പറഞ്ഞു കേട്ടിരുന്നുവെന്നും എന്നാൽ ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതായിരുന്നു ഇഷ്ടമെന്നും നടി പറഞ്ഞു. മുസ്ലീം ആയിരുന്നുവെങ്കിലും ആ മതത്തിന്റെ രീതികൾക്ക് അനുസരിച്ച് താൻ ഒരിക്കലും ജീവിച്ചിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു. അബാക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഒരു മതവും ഒരു രാഷ്ട്രീയവും ഒരു മനുഷ്യനും ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ല. നമ്മൾ പണിയെടുത്താൽ മാത്രമേ നമുക്ക് ജീവിക്കാൻ കഴിയുള്ളൂ. ഞാൻ ഏതു മതത്തിലെ ഏത് വലിയ എങ്ങനെ നടന്നാലും ആ മതം എനിക്ക് കൊണ്ടുതന്നിട്ട് എനിക്ക് ജീവിക്കാൻ പറ്റില്ല. മുൻജന്മത്തിലും ഞാൻ ഈ വിശ്വാസങ്ങൾക്കൊപ്പം തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നാറുള്ളത്. കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഉള്ളിലുണ്ടായിരുന്ന ആ സനാതന ബോധമാണ് ഈ ജന്മത്തിൽ പുറത്തേക്ക് വന്നത്. എനിക്ക് ഹൈന്ദവ ആചാരങ്ങൾ അത്രമേൽ വഴങ്ങുന്നുണ്ട്.
എല്ലാ മതങ്ങളും നല്ലത് തന്നെയാണ് എല്ലാ വിശ്വാസങ്ങളും എല്ലാ ആചാരങ്ങളും എല്ലാ അനുഷ്ഠാനങ്ങളും മനുഷ്യൻറെ നന്മയെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. ഞാൻ ജനിച്ചു വളർന്നത് ഓണാട്ടുകരയിലാണ്. എന്റെ ഉമ്മയുടെ വീട്ടുകാർ കർക്കശമായ മതവിശ്വാസികൾ ആയിരുന്നെങ്കിലും ചെട്ടികുളങ്ങര ഭഗവതി അവർക്ക് പരദേവതയെപ്പോലെയായിരുന്നു. അച്ഛന്റെ വീട്ടുകാരാകട്ടെ വലിയ പുരോഗമന ചിന്താഗതിക്കാരുമായിരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള ആദ്യത്തെ പാട്ട എണ്ണ ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു നൽകിയിരുന്നത്. മണ്ണാറശ്ശാലയിലെ നാഗദൈവങ്ങൾ എനിക്ക് കൺകണ്ട ദൈവങ്ങളാണ്. ഓണാട്ടുകരയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിൽ പറയിടലും താലപ്പൊലി എടുക്കലുമൊക്കെ അന്ന് പതിവായിരുന്നു.
എന്റെ അച്ഛമ്മ വലിയ പണ്ഡിതയായിരുന്നു, പത്ത് കിത്താബ് ഓതി തീർത്ത അവർക്ക് ഉസ്താദ് നേരിട്ട് വീട്ടിലെത്തിയാണ് പഠിപ്പിച്ചു നൽകിയിരുന്നത്. എന്നിട്ടും അച്ഛമ്മ എന്നെ ആ കാര്യങ്ങൾ പഠിക്കാൻ നിർബന്ധിച്ചിട്ടില്ല. മതം ആരുടെയും മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല എന്നതാണ് എന്റെ പക്ഷം. അറബി അക്ഷരങ്ങൾ ഇന്നും എനിക്ക് വട്ടം ചുറ്റിക്കുന്ന 'ജിലേബി' പോലെയാണ് തോന്നുന്നത്. ജീവിതത്തിൽ ഒരു ദിവസം പോലും ഞാൻ നോമ്പെടുത്തിട്ടില്ല, ആചാരങ്ങൾക്കൊന്നും എനിക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല
കല്യാണം കഴിക്കുമ്പോൾ ജയേഷേട്ടൻ ഒരിക്കലും ഞാൻ ജാതി മാറണമെന്ന് പറഞ്ഞിട്ടേ ഇല്ല. പല സ്ഥലത്തും ഇങ്ങനെ മെസ്സേജസ് ഒക്കെ കാണും. ആ പുള്ളി സംഘിയാണ് അതുകൊണ്ട് മതം മാറാൻ പറഞ്ഞതാണ് എന്നൊക്കെ. ഞാനാണ് പറയുന്നത് എനിക്ക് കാസ്റ്റ് കൺവേർട്ട് ചെയ്യണം എന്ന്. ഒരു കുഞ്ഞ് ജനിച്ചു കഴിയുമ്പോൾ കുഞ്ഞിന് അച്ഛൻറെ പാരമ്പര്യമാണ് നമ്മുടെ ട്രഡീഷൻ അനുസരിച്ച് ഫോളോ ചെയ്യുക.അതിലൊരു ചോദ്യം വരാതിരിക്കാൻ വേണ്ടി, എനിക്കറിയില്ലായിരുന്നല്ലോ ഞാൻ ഇന്ന് സിനിമാനടി ആകുന്നോ ഞാൻ ഒരു പോപ്പുലർ താരം ആകെന്നോ ലക്ഷ്മിപ്രിയ ആകുന്നോ ഒന്നും എനിക്കറിയത്തില്ലാത്തതുകൊണ്ട് ഞാനാണ് ഏട്ടന്റെ അടുത്ത് അങ്ങനെ ഒരു സജഷൻ വെക്കുന്നത് എനിക്ക് കാസ്റ്റ് കൺവേർട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന്,' ലക്ഷ്മി പ്രിയ പറഞ്ഞു.