Friday, March 13, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 17 Feb 2026 11.39 PM

കേരള വികസനമാതൃക നിരന്തരമായ നവീകരണത്തിന്റേത്‌: മുഖ്യമന്ത്രി

uploads/news/2026/02/825958/k9.jpg

തിരുവനന്തപുരം: ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതല്‍ സാമൂഹിക സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ സംഘടിപ്പിച്ച വിഷന്‍ 2031 അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ മതേതരത്വം, ജനാധിപത്യം, കണ്‍സള്‍ട്ടേറ്റീവ്‌ ഗവണ്‍മെന്റ്‌ എന്ന സമാപന സെഷനില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വരുംകാലത്ത്‌ കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയ്‌ക്കുള്ള അടിത്തറയാവും ഈ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളും. ഇതില്‍ തുടര്‍നടപടികള്‍ എടുക്കും. ഇവയില്‍ നിയമനിര്‍മാണം ആവശ്യമുള്ള കാര്യങ്ങള്‍ നിയമനിര്‍മാണ സഭകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും. കൂടുതല്‍ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളില്‍ വിശദവും ആധികാരികവുമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കും. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഫെഡറലിസത്തെക്കുറിച്ചും ഈ സമ്മേളനത്തിലെ പല ചര്‍ച്ചകളും ശ്രദ്ധ ക്ഷണിച്ചു. ഗുണമേന്മയുള്ള തൊഴിലവസരങ്ങളോടു കൂടിയ വളര്‍ച്ച, ജനാധിപത്യ പങ്കാളിത്തം, സാമൂഹികനീതി എന്നീ പരസ്‌പരബന്ധിതമായ മൂന്ന്‌ തത്വങ്ങളിലാണ്‌ കേരളത്തിന്റെ ഭാവി അധിഷ്‌ഠിതമെന്ന്‌ വിഷന്‍ 2031 ചര്‍ച്ചകള്‍ കാണിച്ചുതരുന്നു.വികേന്ദ്രീകരണം ഭരണകൂടത്തെ ശിഥിലമാക്കുകയല്ല മറിച്ച്‌ ശക്‌തിപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്ന്‌ അത്‌ തെളിയിക്കുന്നു. 2031ലെ കേരളം സമൃദ്ധവും നവീനവും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ളതുമായിരിക്കണം. എന്നാല്‍ എല്ലാറ്റിനുമുപരിയായി, അത്‌ ജനാധിപത്യപരവും മതേതരവുമായ ചൈതന്യം കാത്തുസൂക്ഷിക്കുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW