-->
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റെ പ്രതിഭ തെളിയിച്ച അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ മകന്‍ എന്ന ലേബലിലാണ് ധ്യാന്‍ ശ്രീനിവാസന്‍ മലയാളികള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ അഭിനയിച്ച സിനിമകളിലൂടെ ധ്യാന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. പക്ഷേ അഭിനയിച്ച സിനിമകളേക്കാളേറെ അഭിമുഖങ്ങളിലൂടെയാണ് ധ്യാന്‍ വൈറല്‍ താരമായത്.
ഒട്ടും അഭിനയം കലര്‍ത്താതെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ മറുപടികള്‍ തമാശ കലര്‍ത്തി പറഞ്ഞ് ധ്യാന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് കാഴ്ച്ചക്കാരായി വലിയൊരു പ്രേക്ഷകവൃന്ദം തന്നെയുണ്ട്. പൊതുവേദികളിലാണെങ്കിലും പൊട്ടിച്ചിരിയുണർത്തുന്ന ധ്യാൻ ശ്രീനിവാസന്റെ പ്രസംഗങ്ങള്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഫഹദ് ഫാസിലിനെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞ കാര്യങ്ങളും അതിന് ഫഹദ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുത്ത് ധ്യാന്‍ സംസാരിക്കുമ്പോഴായിരുന്നു വേദിയിലേക്ക് കയറിവന്ന് ഫഹദ് രസകരമായി മറുപടി പറഞ്ഞത്.
താൻ വർഷങ്ങള്‍ക്ക് മുൻപ് ഫഹദിനോട് കഥ പറയാൻ പോയ അനുഭവമാണ് ധ്യാൻ പങ്കുവച്ചത്. ‘‘അഞ്ചോ ആറോ വർഷം മുൻപ് മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റില്‍ വെച്ച് ഞാൻ ഫഹദിനോട് കഥ പറയാൻ പോയിരുന്നു. അന്ന് എന്നോട് അങ്ങോട്ട് കുറച്ചു കഥ പറഞ്ഞു. ആ കഥ കേട്ടപ്പോള്‍ എനിക്ക് മനസിലായി സിനിമയൊന്നും ചെയ്തിട്ട് വലിയ കാര്യമില്ലെന്ന്. അങ്ങനെ എന്നെ ഉപദേശിച്ചു വിട്ടു...’’ എന്നാണ് ധ്യാന്‍ പറഞ്ഞ കമന്റ്.
ഇതിനു മറുപടി പറയാനായി ഫഹദ് സദസ്സില്‍ നിന്ന് വേദിയിലേക്ക് ഓടിക്കയറി വന്നു. ‘‘അന്ന് ആറു വർഷം മുൻപല്ല, പത്തു വർഷം മുൻപാണ് കഥ പറയാൻ വന്നത്. ആ കഥ ഇപ്പോഴും പറഞ്ഞു തീർന്നിട്ടില്ല...’’ എന്ന ഫഹദിന്റെ കൗണ്ടറില്‍ സദസ്സില്‍ ചിരി പടർത്തി.
വേദിയില്‍ അച്ഛന്റെ നഷ്ടത്തെക്കുറിച്ചും താന്‍ തമാശ പറയാന്‍ പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും അച്ഛന്‍ പോയിട്ട് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂവെന്നും ധ്യാന്‍ പറഞ്ഞു. ഒപ്പം അച്ഛന്റെ സുഹൃത്ത് നല്‍കിയ ‘മൂന്ന് ബാങ്ക് അക്കൗണ്ട്’ ഉപദേശത്തെക്കുറിച്ചും ധ്യാൻ വേദിയില്‍ സംസാരിച്ചു. ‘‘വരുമാനത്തില്‍ ഒരു ഭാഗം ചിലവിനും, ഒരു ഭാഗം ടാക്സിനും, ബാക്കി ചാരിറ്റിക്കും നീക്കി വെക്കണമെന്നായിരുന്നു ആ ഉപദേശം. ഞാന്‍ അത് പാലിക്കാൻ ശ്രമിക്കുന്നുണ്ട്. എന്റെ കൂടെയുള്ള ഫഹദിനെപ്പോലെയുള്ളവർ ചാരിറ്റിക്കായുള്ള ആ മൂന്നാമത്തെ അക്കൗണ്ട് തുറക്കണം...’’ എന്നും ധ്യാൻ തമാശരൂപേണ പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് താരങ്ങളുടെ രസകരമായ സംഭാഷണങ്ങള്‍ സദസ്സ് ഏറ്റെടുത്തത്.