-->
തൃശൂര്‍: പത്താം ക്ലാസ് ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചത് യോഗ്യരായ അധ്യാപകരെയല്ലെന്ന് ആക്ഷേപം. ഇതു മൂലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആകെ മാര്‍ക്കിലും ഗ്രേഡിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും ആശങ്ക. ചോദ്യങ്ങള്‍ പത്താം തരത്തിലെ സിലിബസ് പ്രകാരമാണെങ്കിലും മാര്‍ക്കിടാനെത്തിയ അധ്യാപകരില്‍ പലരും എട്ടും ഒന്‍പതും ക്ലാസുകളില്‍ പഠിപ്പിക്കുന്നവരാണെന്നാണ് ആക്ഷേപം. ഇവര്‍ക്ക് പത്താം ക്ലാസ് ഐടി പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ചിട്ടുമില്ല.
ആകെ 50 മാര്‍ക്കുള്ള ഐടി പരീക്ഷയ്‌ക്ക് 30 മാര്‍ക്കും പ്രാക്‌ടിക്കലിനാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തി നിരീക്ഷകരായെത്തുന്ന അധ്യാപകരാണ് ഈ മാര്‍ക്ക് നല്‍കുന്നത്. തിയറി പരീക്ഷയ്‌ക്കും കണ്ടിന്യൂസ് ഇവാലുവേഷനും ലഭിക്കുന്ന 10 വീതം മാര്‍ക്ക് കൂടെ ചേര്‍ത്ത് ആകെ 50 മാര്‍ക്കാണ് ഐടി പരീക്ഷയിലൂടെ നേടാന്‍ സാധിക്കുക.
ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ നടത്തുന്നതിനുള്ള ഉത്തരവാദിത്വം കൈറ്റിനാണ്. എന്നാല്‍, പ്രാക്‌ടിക്കല്‍ പരീക്ഷയ്‌ക്ക് നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് സ്‌ഥിര നിയമന നമ്പര്‍ (പെന്‍ നമ്പര്‍) ആവശ്യമാണ്. പല സ്‌കൂളുകളിലും ഐടി അധ്യാപകരില്‍ ഏറെ പേര്‍ക്കും ഇനിയും സ്‌ഥിര നിയമനമായിട്ടില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് പെന്‍ നമ്പറുമില്ല. പത്താം തരത്തില്‍ പഠന പരിശീലനം ലഭിച്ചവരാണെങ്കിലും സ്‌ഥിരം നിയമനം ലഭിക്കാത്തതിനാല്‍ ഇത്തരം അധ്യാപകരെ ഐടി പ്രാക്‌ടിക്കല്‍ പരീക്ഷയ്‌ക്ക് നിയോഗിക്കാനാവില്ല. ഇതോടെയാണ് പലയിടങ്ങളിലും എട്ടിലും ഒന്‍പതിലും മാത്രം ക്ലാസെടുക്കുന്ന സ്‌ഥിരം നിയമനം ലഭിച്ച അധ്യാപകരെയടക്കം പത്താംതരം പ്രാക്‌ടിക്കല്‍ പരീക്ഷാ നിരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിച്ചത്.
ഇതുമൂലം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും ആശങ്കയിലാണ്. കഴിഞ്ഞ രണ്ടു മുതലാണ് സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി. ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ നടന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലവിലെ അധ്യാപകരുടെ സ്‌ഥിര നിയമനം നീളുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഏറ്റുമുട്ടലിന്റെ പാതയിലുമാണ്. സ്‌ഥിര നിയമനം നീണ്ടതോടെ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് നിയോഗിക്കാന്‍ പോലും യോഗ്യരായ അധ്യാപകര്‍ ആവശ്യത്തിന് ഇല്ലാതെയുമായി.
ഇതിന്റെ പരിണതഫലം അനുഭവികേണ്ടതാകട്ടെ വിദ്യാര്‍ഥികളും. ഓരോ സ്‌കൂളിലേയും അധ്യാപകരേയും മറ്റ് സ്‌കൂളുകളിലേക്കാണ് മൂല്യനിര്‍ണയത്തിന് നിയോഗിക്കുന്നത്.