-->
പത്തനംതിട്ട: ഇക്കിളി ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ ചേർന്ന് മർദിച്ചു. പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കലഞ്ഞൂർ മാങ്കോട് സ്വദേശി ആൽബിനെ (16) അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് തമാശയ്ക്ക് തുടങ്ങിയ കളി സംഘർഷത്തിൽ കലാശിച്ചത്. ആൽബിൻ സഹപാഠിയെ ഇക്കിളിയിട്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മറ്റ് രണ്ട് വിദ്യാര്‍ഥികൾ കൂടി ചേരുകയും ആൽബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയ്ക്കും മൂക്കിനുമാണ് പ്രധാനമായും ഇടിയേറ്റത്.
ആക്രമണത്തിൽ ആൽബിന്റെ മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിഞ്ഞു. കണ്ണിന് സമീപത്തെ അസ്ഥിക്ക് പൊട്ടലും ശരീരമാസകലം ചതവുകളുമുണ്ട്. മൂക്കിൽ നിന്ന് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയിലാണ്. വലിയ രീതിയിൽ നീരുള്ളതിനാൽ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആൽബിന്റെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കൂടൽ പോലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. സംഭവത്തിൽ മറ്റ് കുട്ടികൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.