-->
പത്തനംത്തിട്ട : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി എംപിക്ക് രണ്ട് കോടി രൂപ നൽകിയിട്ടുണ്ടെന്നു നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു. രണ്ട് മാസത്തിനകം തിരികെ നൽകാമെന്നു പറഞ്ഞാണ് ആന്റോ തുക വാങ്ങിയതെന്നും എന്നാൽ ഇതുവരെ 20 ലക്ഷം രൂപ മാത്രമാണു തിരികെ നൽകിയതെന്നും രാജു ആരോപിച്ചു.
“രണ്ട് പ്രാവശ്യമായി 10 ലക്ഷം വീതം, ആകെ 20 ലക്ഷം മാത്രമാണു തിരികെ ലഭിച്ചത്. രേഖകളില്ലാതെയാണു പണം കൈമാറിയത്. ഞങ്ങൾക്കിടയിലെ വ്യക്തിബന്ധം കൊണ്ടാണു തുക നൽകിയത്. ഏഴു വർഷം മുൻപായിരുന്നു സംഭവം. അന്നു പാർട്ടി യുഡിഎഫിന്റെ ഭാഗമായിരുന്നു. 2019 തിരഞ്ഞെടുപ്പു സമയത്തു പ്രചാരണ ഫണ്ട് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നു സഹായിക്കണമെന്നും ആന്റോയുടെ ആളുകൾ അറിയിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി രൂപ നൽകി” – രാജു.
ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. അന്ന് തങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.