-->
തിരുവനന്തപുരം: ബി.എഫ്.എ. (മ്യൂറല്‍ പെയിന്റിങ്) പരീക്ഷയില്‍ തോറ്റ് 2005ല്‍ പഠനം ഉപേക്ഷിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ എ. കലേഷിന് മുന്‍ വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട് എം.എഫ്.എയ്‌ക്ക് പ്രവേശനം നല്‍കിയത് 2021-ല്‍. കലേഷ് 2023-ല്‍ എം.എഫ്.എ പാസായ സ്‌ഥിതിക്ക് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ. ജയിപ്പിക്കാന്‍ നിലവിലെ താല്‍ക്കാലിക വി.സി: കെ.കെ. ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെ വിചിത്രതീരുമാനം ഇക്കഴിഞ്ഞ ദിവസം.!
ബി.എ. പാസാകാതെ എം.എയ്‌ക്ക് പ്രവേശനം നേടിയെന്ന പരാതിയില്‍ രണ്ടുവര്‍ഷം മുമ്പ് ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയ കാലടി സംസ്‌കൃത സര്‍വകലാശാലയിലാണ് ഈ നാടകീയ സംഭവവികാസങ്ങള്‍. എം.എഫ്.എയ്‌ക്ക് കലേഷിന് പ്രവേശനം നല്‍കുമ്പോള്‍ ബി.എഫ്.എ. പാസായിട്ടില്ലെന്ന് വകുപ്പിലെ അധ്യാപകര്‍ക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ, രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ പ്രവേശനം നല്‍കി. വിദ്യാര്‍ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള മുന്‍ വി.സി ഡോ: ധര്‍മ്മരാജ് അടാട്ടിന്റെ ശ്രമം പരീക്ഷാ വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം നടന്നില്ല. രണ്ട് വര്‍ഷമായി ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇതാണ് സിന്‍ഡിക്കേറ്റ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയത്.
സ്വകാര്യ ഏജന്‍സിക്കു സ്‌റ്റേഡിയം നിര്‍മാണത്തിന് സര്‍വകലാശാലാ ഭൂമി വിട്ടുകൊടുക്കാനും, സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പ് തിരക്കിട്ട് അധ്യാപക നിയമനങ്ങള്‍ നടത്താനും തയാറെടുക്കുന്ന സിന്‍ഡിക്കേറ്റിലെ സി.പി.എം അംഗങ്ങള്‍ തന്നെയാണ് 20 വര്‍ഷം മുമ്പ് തോറ്റ എസ്.എഫ്.ഐക്കാരനെ ജയിപ്പിക്കാനും നിലപാടെടുത്തതെന്നാണ് വിമര്‍ശനം. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.