-->
രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ചിത്രം. പാകിസ്ഥാന്‍ അധോലോകത്തേക്ക് കടന്നു ചെല്ലുന്ന ഇന്ത്യന്‍ സ്‌പൈ ആയ ഹംസ അലി മസാരിയിലൂടെയാണ് ചിത്രം മുന്നേറുന്നത്. രണ്‍വീര്‍ സിങ് ആണ് ഹംസയായി എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. പതിനേഴാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
"മുഖ്യധാരാ സിനിമയുടെ ധീരമായ ഉത്തമ ഉദാഹരണമാണ് ധുരന്ധർ. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, പക്ഷേ സിനിമ മുന്നോട്ടു വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടില്ല.
'ഇതാണ് പുതിയ ഇന്ത്യ' എന്ന സംഭാഷണവും പിന്നെ മൂന്ന് രംഗങ്ങളിൽ ഒരു നീണ്ട രാഷ്ട്രീയ മോണോലോഗും ഉണ്ടായിരുന്നു. ഇത് ശരിക്കും അനാവശ്യമായിരുന്നു. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ പോലും സിനിമയുടെ ഇംപാക്ട് കുറയുമായിരുന്നില്ല".- അനുരാഗ് കശ്യപ് പറഞ്ഞു.
ധുരന്ധര്‍ ഒരു പ്രൊപഗാണ്ട സിനിമ ആണെന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനെ എങ്ങനെയാണ് സമീപിക്കുന്നത് എന്ന ചോദ്യത്തോടും അനുരാഗ് കശ്യപ് പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങൾ നൽകുന്നതിനോ അത് മാർക്കറ്റ് ചെയ്യാനോ മാത്രമുള്ള ഒരുപാധിയായി സിനിമ പ്രവർത്തിക്കുന്നു എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോളിവുഡിൽ മാർവൽ സിനിമകൾ അമേരിക്കൻ മേധാവിത്വത്തെ പ്രചരിപ്പിക്കുന്നുണ്ട്.പക്ഷേ ആരും അങ്ങനെയൊരു കാഴ്ചപ്പാടിൽ അവരെ വിമർശിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 1300 കോടിയാണ് ധുരന്ധർ ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. രൺവീറിനെ കൂടാതെ, അക്ഷയ് ഖന്ന, മാധവൻ, സാറ അർജുൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.