-->
കൊച്ചി: കേരളത്തില്‍ കഴിഞ്ഞവര്‍ഷം നടന്നത് 428 വീട്ട് പ്രസവങ്ങളെന്നു ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ്. 2024-25 വര്‍ഷത്തെ അംഗീകരിക്കപ്പെട്ട വീട്ട് പ്രസവങ്ങളുടെ കണക്ക് 428 എണ്ണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്‌തമാക്കുന്നു.
ഏറ്റവും കൂടുതല്‍ വീട്ട് പ്രസവങ്ങള്‍ മലപ്പുറം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2023-2024 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്‌ത വീട്ട് പ്രസവങ്ങളില്‍ നിന്നും കുറവാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ആരോഗ്യ സുരക്ഷയും ചികിത്സയും ഗര്‍ഭിണികള്‍ക്ക് സൗജന്യമായി സംസ്‌ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതിനാല്‍ വീട്ട് പ്രസവങ്ങള്‍ നിയന്ത്രിക്കുവാന്‍ നടപടികള്‍ ആവശ്യപ്പെട്ട് മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രതിഭ 2024-ല്‍ സര്‍ക്കാരിനു നിവേദനം നല്‍കി. ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്‌തിരുന്നു.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തില്‍ 2025 ഏപ്രിലില്‍ തദ്ദേശസ്വയം ഭരണവകുപ്പ് വീട്ട് പ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ ബോധവല്‍ക്കരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഡോ. പ്രതിഭ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത കേസില്‍ നടപടികള്‍ തുടരുകയാണ്. ഇതിനിടെ, രണ്ടാഴ്‌ച മുമ്പ് ചാവക്കാട്ട് വീട്ട് പ്രസവത്തില്‍ നവജാതശിശു മരണപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഏറ്റവും കുറവ് വീട്ട് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് പത്തനംതിട്ട ജില്ലയിലാണ് .
തിരുവനന്തപുരം -21
കൊല്ലം - 20
പത്തനംതിട്ട - 6
ആലപ്പുഴ - 9
കോട്ടയം - 10
ഇടുക്കി - 37
എറണാകുളം - 24
തൃശൂര്‍ - 15
പാലക്കാട് - 16
മലപ്പുറം - 191
കോഴിക്കോട് - 24
വയനാട് -24
കണ്ണൂര്‍ - 16
കാസര്‍കോട് - 15
ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് കഴിഞ്ഞ ദിവസം നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്നത്.