-->
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരത്തെ തിരുവമ്പാടി സീറ്റ് തിരിച്ചുപിടിക്കേണ്ടതു യു.ഡി.എഫിന് അഭിമാനപ്രശ്‌നം. ഈ കുടിയേറ്റമേഖലയില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസുകള്‍ക്കും ഒരുപോലെ സ്വാധീനമുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും യു.ഡി.എഫിന് അനുകൂലമാണ്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്‌ഥാനാര്‍ഥികള്‍ കൈയടക്കിയിരുന്ന തിരുവമ്പാടിയില്‍ സമീപകാലത്താണ് സി.പി.എം. ജയിച്ചുതുടങ്ങിയത്. സീറ്റ് പരസ്‌പരം മാറുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും ചര്‍ച്ച നടത്തിവരുന്നു. തിരുവമ്പാടി സീറ്റ് ലീഗില്‍നിന്ന് ഏറ്റെടുത്ത് ക്രിസ്‌ത്യന്‍ സ്‌ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ ജയിക്കാനാകുമെന്നാണു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
തിരുവമ്പാടിക്കു പകരം മലപ്പുറം ജില്ലയിലെ തവനൂര്‍ സീറ്റ് ലീഗിനു കൊടുക്കാമെന്നതാണ് നിര്‍ദേശം. കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഫിറോസ് കുന്നുംപറമ്പിലാണ് തവനൂരില്‍ മത്സരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടിനാണ് ഫിറോസ് തോറ്റത്. പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്ന തവനൂരില്‍ ലീഗിനും പ്രതീക്ഷയേറെ.
മലപ്പുറം ഡി.സി.സി. അധ്യക്ഷന്‍ വി.എസ്. ജോയിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. എന്നാല്‍, മുതിര്‍ന്നനേതാവ് കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിലുടനീളം പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മുരളീധരന്‍തന്നെ വേണമെന്നാണ് പോസ്‌റ്ററുകളിലെ ആവശ്യം. അണികള്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍നിന്ന് തത്‌കാലം മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായാണ് മുരളീധര നിലപാട്.
എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതു ശരിയല്ലെന്നും എന്നാല്‍ അന്തിമതീരുമാനം പാര്‍ട്ടിയുടേതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. മത്സരിക്കുന്നതിനു പകരം, ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് താത്‌പര്യമെന്നും മുരളീധരന്‍ പറഞ്ഞു.