-->
ന്യൂഡല്‍ഹി: ന്യായാധിപരുടെ കുറവ് ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ വന്‍പ്രതിസന്ധി സൃഷ്‌ടിക്കുന്നു. 10 ലക്ഷം പേര്‍ക്ക് 22 ജഡ്‌ജിമാര്‍ എന്നതാണ് നിലവിലെ അനുപാതം. ഇത് യഥാസമയം നീതി ലഭ്യമാക്കാന്‍ ആവശ്യമായതിലും പകുതിയില്‍ താഴെയാണെന്നു കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
2011-ലെ ജനസംഖ്യാകണക്കെടുപ്പിന്റെയും സുപ്രീം കോടതി, ഹൈക്കോടതികള്‍, ജില്ലാതലം മുതല്‍ താഴോട്ടുള്ള മറ്റ് കോടതികള്‍ എന്നിവിടങ്ങളിലെ ജഡ്‌ജിമാരുടെ എണ്ണത്തിന്റെയും അടിസ്‌ഥാനത്തിലാണ് നിലവിലെ അനുപാതനിര്‍ണയം. സുപ്രീം കോടതിയില്‍ അനുവദനീയമായ ജഡ്‌ജിമാരുടെ എണ്ണം 34 ആണ്. നിലവില്‍ 33 പേരുണ്ട്. ഹൈക്കോടതികളില്‍ 1122 ജഡ്‌ജിമാര്‍ വേണ്ട സ്‌ഥാനത്ത് 814 പേര്‍ മാത്രമാണുള്ളത്. ജില്ലാ കോടതികളിലും മറ്റ് കീഴ്‌കോടതികളിലുമായി 20,833 ജഡ്‌ജിമാരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കേസുകളും കൈകാര്യം ചെയ്യുന്നത്. 10 ലക്ഷം പേര്‍ക്ക് 50 ജഡ്‌ജിമാര്‍ എന്നതാണ് ലോ കമ്മിഷന്റെ 120-ാം റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
ജഡ്‌ജിമാരുടെ കുറവ് മൂലം വിചാരണയും വിധിപ്രഖ്യാപനവും വൈകുന്നത് ജയിലുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. നാഷണല്‍ ൈക്രം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 3,89,910 വിചാരണത്തടവുകാരാണ് 2023-ല്‍ രാജ്യത്തെ ജയിലുകളിലുണ്ടായിരുന്നത്. ഇ-കോര്‍ട്ട് നടപടികള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.
2018- 2026 ജനുവരി 23 കാലയളവില്‍ 847 ജഡ്‌ജിമാരാണ് നിയമിക്കപ്പെട്ടതെന്നു കേന്ദ്ര നിയമമന്ത്രി വ്യക്‌തമാക്കി. ഇവരില്‍ 33 പേര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നും 17 പേര്‍ പട്ടികവര്‍ഗവിഭാഗത്തില്‍നിന്നുമാണ്. ഒ.ബി.സി-104, ന്യൂനപക്ഷവിഭാഗങ്ങള്‍-46. വിവിധ ഹൈക്കോടതികളിലായി 130 വനിതാ ജഡ്‌ജിമാരും നിയമിക്കപ്പെട്ടു.