-->
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള നാലാമത്തെ ബജറ്റ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് അവതരണത്തില്‍ അനേകം പ്രഖ്യാപനങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണവും ഡി.എ. കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ വിതരണം, വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം, എം.സി. റോഡ് നവീകരണം, ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം, ആശാവര്‍ക്കര്‍മാരുടേയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള വര്‍ദ്ധന, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവും, ഐടി ചെറുകിട വ്യവസായ മേഖലയുടെ വികസനം, ആരോഗ്യമേഖല, മതം, സാമൂഹ്യ, സാംസ്‌ക്കാരിക മേഖലകളെ സ്പര്‍ശിച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ക്കും പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ലോട്ടറി, ഹരിതകര്‍മ്മസേന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രഖ്യാപിച്ച ഇന്‍ഷുറന്‍സും ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനമായിരുന്നു.
രണ്ടു മണിക്കൂറും 53 മിനിറ്റും നീണ്ടു നിന്ന ബജറ്റില്‍ പക്ഷേ റബറിന്റെ വില വര്‍ദ്ധനവോ ക്ഷേമ പെന്‍ഷനിലെ വര്‍ദ്ധനവോ മെട്രോയുടെ പ്രഖ്യാപനമോ ഉണ്ടായില്ല. അതേസമയം നികുതിവരുമാനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നീക്കിവെച്ച കെ. റെയില്‍ വീണ്ടും കൊണ്ടുവരാനുള്ള താല്‍പ്പര്യവും പ്രകടിപ്പിക്കുകയും ചെയ്തു.
ബജറ്റില്‍ കോളടിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണത്തിനുള്ള ശമ്പളകമ്മീഷനെ പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നാലെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുകയും ചെയ്യും. ഇതിനൊപ്പം ഡി.എ. കുടിശ്ശിക പൂര്‍ണ്ണമായും നല്‍കും. ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയില്‍ തന്നെ നല്‍കുകയും ബാക്കിതുക മാര്‍ച്ച് മാസത്തെ ശമ്പത്തിനൊപ്പവും നല്‍കും.
അഷ്വേര്‍ഡ് പെന്‍ഷനാണ് മെറ്റാരു പ്രഖ്യാപനം ഇത് അവസാനം വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ പകുതി ഏപ്രില്‍ മുതല്‍ നല്‍കുമെന്നുമാണ് പ്രഖ്യാപനം. കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായും പറഞ്ഞു. കെ. റെയില്‍ വരണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും കേന്ദ്രം ഈ നീക്കം നടത്തിയാല്‍ പിന്തുണ നല്‍കുമെന്നും പേര് പ്രശ്‌നമല്ലെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ഈ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.