-->
നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രിയദർശൻ. ഒരിക്കൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ബിസിനസ് ചെയ്യുന്നതറിഞ്ഞ് ശ്രീനിവാസനും ബിസിനസ് ചെയ്യണമെന്ന് തോന്നിയെന്നും എന്നാൽ പിന്നീട് അതിന്റെ അഡ്രസ്സ് ഉണ്ടായിരുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു.
ശ്രീനിവാസനെ തനിക്ക് പരിയാചയപ്പെടുത്തിയത് മമ്മൂട്ടി ആണെന്നും അന്ന് മുതൽ തന്റെ സിനിമകളുടെ മുഖച്ഛായ മാറിയെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'സന്മനസുള്ള ശ്രീനി' എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ ബിസിനസ് ചെയ്യുന്നതറിഞ്ഞ് ശ്രീനിവാസനും ബിസിനസ് ചെയ്യണമെന്ന് തോന്നി. ബാങ്ക് ലോണുകളൊക്കെ സംഘടിപ്പിച്ച് പുള്ളി ബിസിനസ് ആരംഭിച്ചു. സ്ഥലമൊക്കെ എന്നെ കാണിച്ചു. ഭയങ്കര ചെമ്മീൻകെട്ടാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാതെയായി. നമ്മൾ അക്കാര്യം സംസാരിച്ചുതുടങ്ങുമ്പോൾ വിഷയം മാറ്റും. വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് ഞാനൊരിക്കൽ ചോദിച്ചു. വേറൊന്നുമല്ലടോ, നമുക്കറിയാം ഇത് ചെമ്മീനാണെന്ന്, ചെമ്മീന് അറിയില്ലല്ലോ ഞാൻ ശ്രീനിവാസൻ ആണെന്ന് എന്നായിരുന്നു മറുപടി. ഇതുപോലെ ഒരുപാട് കഥകളുണ്ട് പറയാൻ,' പ്രിയദർശൻ പറഞ്ഞു.
ശ്രീനിവാസനെ തനിക്ക് പരിചയപ്പെടുത്തിയത് മമ്മൂട്ടി ആണെന്നും പ്രിയദർശൻ പറഞ്ഞു. ശ്രീനിവാസനെ കണ്ടുമുട്ടിയത് തന്റെ സിനിമാ ജീവിതത്തതിന് വലിയ മുതൽ കൂട്ടാണെന്നും പ്രയദർശൻ പറഞ്ഞു. 'തമാശ പടങ്ങൾ മാത്രം എടുത്തുകൊണ്ടിരുന്ന ഞാൻ ആണ്, എന്നോട് ഒരു ദിവസം ശ്രീനിവാസൻ പറഞ്ഞു തമാശകളിലൂടെ എന്തെങ്കിലും കാര്യം കൂടെ സമൂഹത്തിന് കൊടുത്താൽ നമ്മുടെ സിനിമകൾ എന്നും ഓർക്കപ്പെടും എന്ന്. അങ്ങനെയാണ് മിഥുനവും, വെള്ളാനകളുടെ നാടും ഉണ്ടായത്,' പ്രിയദർശൻ കൂട്ടിച്ചേർത്തു.