-->
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ നിർമാതാക്കളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി നിർമാതാക്കൾക്ക് നിർദേശം നൽകി.
മദ്രാസ് ഹൈക്കോടതി ജനുവരി 20 ന് കേസ് പരിഗണിക്കാനിരിക്കെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. നിർമാതാകളായ കെവിഎൻ പ്രൊഡക്ഷൻസിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് അടിയന്തര സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്.
സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രചാരണം ലഭിച്ചിട്ടുണ്ടെന്നും റിലീസ് നീണ്ടുപോകുന്ന അവസ്ഥയിൽ പ്രേക്ഷകർ അനിശ്ചിതമായി കാത്തിരിക്കില്ലെന്നും നിർമാതാക്കളുടെ അഭിഭാഷകൻ വാദിച്ചു. മാസങ്ങൾ നീണ്ട കാലതാമസത്തിനു ശേഷം എല്ലാം നഷ്ടപ്പെടുമെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാലാണ് അനിശ്ചിതത്വത്തിലായത്. കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ജഡ്ജി പി.ടി ആശ, ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ച് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് നിർദ്ദേശം നൽകിയിരുന്നു.റിലീസ് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് പിന്നീട് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.