-->
മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിൻ്റെ ആഘോഷങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് ആഗ്രയിലെ സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റിൻ്റെ ഓഫീസിലേക്ക് അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ മാർച്ച് . ഈ മാസം 15, 16, 17 തീയതികളിൽ ഉറൂസ് ആഘോഷിക്കരുതെന്നാണ്
ഹിന്ദു മഹാസഭയുടെ യുവജന വിഭാഗം നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ടത്. ശിവരൂപം ധരിച്ചാണ് പ്രതിഷേധക്കാരിൽ ഒരാൾ മാർച്ചിൽ പങ്കെടുത്തത്.
താജ് മഹൽ മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന വാദം ഉയർത്തുന്ന ഹിന്ദു മഹാസഭ, ഇതിനെ തേജോ മഹാലയ എന്നാണ് വിശേഷിപ്പിക്കുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ല ഇതെന്നും പുരാതന ശിവക്ഷേത്രമാണിതെന്നുമാണ് വാദം.
താജ് മഹലിൽ ഖുദ്ദാം-ഇ-റോസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉറൂസ് നടത്തുന്നത്. ഇക്കുറിയും ഉറൂസിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും സൗജന്യമായി സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ ഇത്തരത്തിൽ തുറക്കുന്നത്.