-->
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്‍റെ നടപടിക്കെതിരെ രാഹുൽ ഈശ്വര്‍. രാഹുൽ ഈശ്വര്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങിയശേഷവും വീണ്ടും അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം ഹര്‍ജി നൽകിയത്. ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിട്ടുവെന്നും രാഹുൽ ഈശ്വര്‍ വ്യക്തമാക്കി.
പല രാഷ്ട്രീയ നേതാക്കളും പുരുഷ കമ്മീഷനെ പരസ്യമായി പിന്തുണക്കാത്തത് മാധ്യമങ്ങൾ സ്ത്രീ വിരുദ്ധർ എന്ന് പറയുമോ എന്ന് ഭയന്നിട്ടാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നിരന്തരം പരാതി നൽകി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അവര്‍. അതിജീവിത ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷിക്കണം. പത്താം തീയതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതിയിലും രാഹുൽ ഈശ്വര്‍ സംശയം ഉന്നയിച്ചു. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു. പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോയെന്നും രാഹുൽ ഈശ്വര്‍ ചോദിച്ചു.