-->
മൂന്നാര്‍: നിരന്തരമായി നിലനില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി പ്രവേശന വിവാദത്തില്‍ മനസ് തുറന്ന് ദേവികുളം സി.പി.എം. മുന്‍ എം.എല്‍.എയും ഇടുക്കിയിലെ സി.പി.എം നേതാവുമായിരുന്ന എസ്.രാജേന്ദ്രന്‍. ബി.ജെ.പിയില്‍ ചേരുമെന്ന് അദേഹം വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുള്ളില്‍ തീരുമാനം എന്ന് രാജേന്ദ്രന്‍ പറഞ്ഞു. എസ്. രാജേന്ദ്രനെതിരെ സി.പി.എം. നടപടി എടുത്തതിന് പിന്നാലെ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശന അഭ്യുഹങ്ങള്‍ക്കാണ് ഇതോടെ വ്യക്‌തത വരുന്നത്. മൂന്നു വര്‍ഷമായി എസ്.രാജേന്ദ്രന്‍ ബി.ജെ.പിയില്‍ ചേരും എന്ന് പ്രചാരണം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനുമായി രാജേന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയത്. വ്യക്‌തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. ബി.ജെ.പിയില്‍ ചേരുന്നതിനു മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല. ബി.ജെ.പിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്‌ഥാനാര്‍ഥി ആകാന്‍ സാധ്യത ഇല്ല.
നേരത്തെ ഡല്‍ഹിയിലെത്തി ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി എ.രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ശരിയാണെന്നു കണ്ടെത്തി.തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്‌തു. പിന്നീട്ട് തിരികെയെത്തിക്കാന്‍ പല തവണ നേതാക്കള്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ വഴങ്ങിയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക് എന്ന പ്രചാരണം ശക്‌തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. ബി.ജെ.പി. സംസ്‌ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ രാജേന്ദ്രന്‍ അംഗത്വം സ്വീകരിക്കും .
'കണ്ടു, സംസാരിച്ചു, തീരുമാനം അവരുടേത് '
ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനുമായി കണ്ടിരുന്നു, സംസാരിച്ചിരുന്നുവെന്നും തീരുമാനം എടുക്കേണ്ടത് അവരാണെന്നും മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞു. വ്യക്‌തിപരമായ സ്‌ഥാനമാനങ്ങളോ, തെരഞ്ഞെടുപ്പ് സ്‌ഥാനങ്ങളോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രവേശനം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത്താന്‍ ഒറ്റയ്‌ക്ക് അല്ലന്നും ബി.ജെ.പി ആണെന്നും അദ്ദേഹം പറഞ്ഞു.