Sunday, March 15, 2026 Last Updated 24 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.11 AM

കാട്ടാനക്കലിപ്പില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത്‌ 30 ജീവന്‍!

കൊച്ചി : കാട്ടാനകളുടെ ആക്രമണത്തില്‍ 2025 ല്‍ സംസ്‌ഥാനത്ത്‌ ജീവഹാനി സംഭവിച്ചത്‌ 30 പേര്‍ക്ക്‌. അതില്‍ 19 ആദിവാസികളും. 2024 ല്‍ 20 പേര്‍ക്കായിരുന്നു കാട്ടാനക്കലിയില്‍ ജീവന്‍ നഷ്‌ടമായത്‌. അതില്‍ അഞ്ചുപേരായിരുന്നു ആദിവാസികള്‍. പോയവര്‍ഷം കടന്നുപോകുമ്പോള്‍ ആനക്കലിയില്‍ മരണം 50 ശതമാനം വര്‍ധിച്ചു. ആദിവാസികളുടെ മരണം നാലിരട്ടിയുമായി.
നാട്ടാനക്കലിയില്‍ കഴിഞ്ഞ വര്‍ഷ 6 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടമായി. ഇതില്‍ 3 പേരെ ആന നേരിട്ട്‌ ആക്രമിക്കുകയായിരുന്നു.ആനയുടെ ആക്രമണത്തില്‍ ആദിവാസികളുടെ മരണം കാട്ടിലെ ജൈവവൈവിധ്യം തകര്‍ന്നതിന്റെ സൂചനയായി കണക്കാക്കുന്നു. ആദിവാസികളും വന്യജീവികളും വളരെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന അനുഭവമായിരുന്നു മുന്‍കാലങ്ങളില്‍. മലപ്പുറം എടവണ്ണയില്‍ വനം വകുപ്പ്‌ സംഘം ആനയെ വെടിയുതിര്‍ത്ത്‌ തുരത്തിയപ്പോള്‍ വഴിയില്‍ കണ്ട കല്യാണിയമ്മ എന്ന സ്‌ത്രീയെ കലിപൂണ്ട കാട്ടാന തുമ്പികൈ കൊണ്ട്‌ അടിച്ചുകൊല്ലുകയായിരുന്നു. 2025 ല്‍ മരണമടഞ്ഞവരില്‍ ഒരാള്‍പോലും ആനകളെ നേരിട്ടോ അല്ലാതെയോ പ്രകോപിപ്പിച്ചിരുന്നില്ല.
നാട്ടാനകള്‍ വിരണ്ട്‌ ആക്രമിച്ച സംഭവമുണ്ടായത്‌ കൊയിലാണ്ടി ക്ഷേത്രോത്സവത്തിലായിരുന്നു. ആനകള്‍ പരസ്‌പരം കുത്തുകൂടി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മൂന്നുപേര്‍ കൊല്ലപ്പെടുകയായിരുന്നു. പള്ളിയിലും അമ്പലത്തിലും അടക്കം 50 സ്‌ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആനകള്‍ ഇടഞ്ഞതില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു.
ആനയെ ഒഴിച്ചു നിര്‍ത്തിയാല്‍ മനുഷ്യജീവനെടുക്കുന്നതില്‍ തേനീച്ചയും കടന്നലുമാണ്‌ രണ്ടാം സ്‌ഥാനത്ത്‌. ഒമ്പതു പേര്‍ക്കാണ്‌ തേനീച്ച, കടന്നല്‍ കുത്തില്‍ ജീവന്‍ നഷ്‌ടമായത്‌. കടുവകള്‍ 3 മനുഷ്യരെ ഭക്ഷണമാക്കി. ആദിവാസികളായിരുന്നു മൂവരും.

Ads by Google
Saturday 10 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW