Friday, March 13, 2026 Last Updated 24 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 06.06 PM

‘നരേന്ദ്രപ്രസാദിന്റെയും മുരളിയുടെയും ജീവിതം കവര്‍ന്നത് മദ്യപാനമാണ്; അത് രുചിക്കണമെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല...’ ബാബു നമ്പൂതിരി

uploads/news/2026/01/819893/Untitled-7.jpg
Babu Namboothiri about Narendra Prasad and Murali (Image Source: Youtube)

മലയാളസിനിമയില്‍ നിന്ന് നഷ്ടമായ പല അതുല്യപ്രതിഭകളും അരങ്ങില്‍ തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനാവാതെ വിട പറഞ്ഞു പോയവരാണ്. ആ വേര്‍പാട് തരുന്ന വേദനയെക്കാളുപരി, അവർ ഒഴിച്ചിട്ട കസേരയിൽ ഇരിക്കാനോ, അവർക്ക് പകരം വയ്ക്കാനനോ മറ്റൊരാൾക്കും സിനിമയിൽ കഴിഞ്ഞിട്ടില്ല എന്നുള്ളതു കൂടിയാണ്.
പലപ്പോഴും ചിലരുടെയെങ്കിലും ഈ വിടവാങ്ങൽ വളരെ നേരത്തെ ആയിരുന്നു എന്ന് വേണം പറയാൻ. അതിനു കാരണങ്ങൾ ആയത് അവരുടെ ചില ദുഃശീലങ്ങൾ കൂടിയായിരുന്നു.
ഇപ്പോഴിതാ തന്റെ സൗഹ‍ൃദങ്ങളെക്കുറിച്ചും അവരുടെ വേർപാടിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മലയാള സിനിമയിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ള നടനായ ബാബു നമ്പൂതിരി. തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടുപേരായിരുന്നു മൺമറഞ്ഞുപോയ പ്രതിഭകളായ നരേന്ദ്രപ്രസാദും മുരളിയുമെന്നും, മദ്യപാനമെന്ന ദുശീലം ഇല്ലായിരുന്നുവെങ്കിൽ അവരെ നഷ്ടമാവുകയില്ലായിരുന്നുവെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്.
‘‘സുഹൃത്തുക്കളുടെ ജീവിതം കണ്ടതുകൊണ്ടാകണം മദ്യം രുചിക്കണമെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല. പൂജ കർമങ്ങൾ ചെയ്യുന്നതുകൊണ്ട് ശരീര ശുദ്ധി കാത്ത് സൂക്ഷിക്കണം. ഇപ്പോഴും ‍ഞാൻ വെജിറ്റേറിയനാണ്. വീട്ടിലും നോൺ വെജ് കയറ്റാറില്ല. ഷൂട്ടിങ് സെറ്റിൽ പോകുമ്പോൾ ഒന്നും വാശിപിടിക്കാൻ പറ്റില്ല. കാരണം ചിക്കൻ കറിയിലിട്ട അതേ തവി കൊണ്ട് തന്നെയാകും ചിലപ്പോൾ സാമ്പാറും വിളമ്പുക. അത് നമുക്ക് കണ്ടുപിടിക്കാൻ പറ്റില്ല. പക്ഷെ നോൺ വെജ് മനപൂർവം കഴിക്കാറില്ല. ശീലമില്ലാത്തതുകൊണ്ട് ചെയ്യുന്നില്ലെന്ന് മാത്രം.
ഞാൻ അങ്ങനെയാണ് ശീലിച്ച് വന്നത്. അല്ലാതെ നോൺ വെജ് നിഷിദ്ധമാണെന്ന് ഞാൻ പറയില്ല. ശ്രീരാമൻ പോലും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. കാട്ടിൽ താമസിച്ചിരുന്ന ഋഷികളും പഴങ്ങൾ മാത്രമല്ല മാംസവും ഭക്ഷിച്ചിരുന്നല്ലോ. അതല്ലാതെ വേറെ മാർ​ഗം അന്ന് ആ​ഹാരത്തിന് ഇല്ലല്ലോ. മാംസത്തിന്റെ ടേസ്റ്റ് എനിക്ക് ഇഷ്ടമല്ല. അത് ഞാൻ ശീലിച്ചിട്ടുമില്ല. മദ്യം പോലുള്ളവയും ശീലമില്ല.
ഒത്തിരി ദൂഷ്യഫലങ്ങൾ ഉണ്ടല്ലോ. എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു നരേന്ദ്രപ്രസാദും മുരളിയുമെല്ലാം. അവരുടെ അവസാനം എങ്ങനെയാണ് ഉണ്ടായതെന്ന് എനിക്ക് അറിയാം. കണ്ടുകൊണ്ടിരുന്നതാണല്ലോ അവരുടെ ജീവിതം. പിന്നെ അതും നിഷിദ്ധമാണെന്ന അഭിപ്രായക്കാരനല്ല ഞാൻ. രണ്ടെണ്ണം അടിച്ചാൽ മാത്രമെ എഴുത്ത് വരൂ, അഭിനയം വരൂവെന്ന തരത്തിലുള്ള ആളുകൾ വരെയുണ്ട്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ മദ്യം ഞാൻ തൊട്ട് നോക്കിയിട്ടില്ല. മുരളിയുമായിട്ടായിരുന്നു എനിക്ക് ഏറ്റവും സൗഹൃദം. മുരളിയും നാടകത്തിന്റെ ആളായിരുന്നു. നരേന്ദ്രപ്രസാദിന്റെ ഒരു ​നാടക​ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിലായിരുന്നു മുരളി ​കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. നാടകത്തെ കുറിച്ച് അറിഞ്ഞും പഠിച്ചുമാണ് നരേന്ദ്രപ്രസാദ് സാറൊക്കെ ചെയ്തിരുന്നത്. എന്തൊരു പ്രതിഭയായിരുന്നു... കളഞ്ഞില്ലേ... നാടകം തന്നെയാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. ഏറെക്കാലം അധ്യാപനവും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും പിന്നീട് സിനിമയിലേക്ക് എത്തിയവരാണ്.
ഞാനും മുരളിയും ഒരു ഹോട്ടൽ മുറിയിൽ ഒരുമിച്ച് ഒരുപാട് താമസിച്ചിട്ടുണ്ട്. ആ സഹവാസത്തിലൂടെയാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃ​ദം വളർന്നത്. മുരളി പിന്നെ ഒരു എ ക്ലാസ് നടനായി മാറി. എല്ലാവരും ശ്രദ്ധിക്കുന്ന കാരിരുമ്പിന്റെ കരുത്തുള്ള നടനായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം വല്ലാത്ത വേദനയായിരുന്നു. അവസാനമായി കാണാൻ പോയിരുന്നു.
മോഹൻലാലുമായും നല്ല സൗഹൃ​ദമുണ്ട്. നർമ്മ വർത്തമാനം പറയാൻ മിടുക്കനാണ്.
കുട്ടികളുടെ രീതിയിലുള്ള സ്വഭാവമാണ് മോഹൻലാലിന്. ഞാൻ ഇടയ്ക്ക് വിളിക്കാറുണ്ട്. പുള്ളിക്ക് എപ്പോഴും തിരക്കല്ലേ. വിളിക്കുമ്പോൾ എടുത്തില്ലെങ്കിലും നമ്പർ കണ്ട് കഴിഞ്ഞാൽ തിരിച്ച് വിളിക്കും. മോഹൻലാൽ തന്നെയാവില്ല, ചിലപ്പോൾ ആന്റണി പെരുമ്പാവൂരൊക്കെയാകും പുള്ളിയുടെ ഫോൺ എടുക്കുന്നത്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം കിട്ടിയപ്പോൾ ഞാൻ അഭിനന്ദനം അറിയിച്ചിരുന്നു. മമ്മൂട്ടിയെ വിളിച്ചാൽ ജോർജാണ് ഫോൺ എടുക്കുക. പിന്നെ ഇവരുടെ പ്രത്യേകത നമ്പർ മാറ്റികൊണ്ടേയിരിക്കും എന്നതാണ്. എന്നോട് പലരും സുരേഷ് ​ഗോപിയുടെ നമ്പർ ചോദിച്ച് വരാറുണ്ട്...’’ ബാബു നമ്പൂതിരി പറയുന്നു.
നാൽപ്പത് വർഷമായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ബാബു നമ്പൂതിരി സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. താരം സിനിമയിൽ നിന്നും ഏറ്റവും കൂടുതൽ സമ്പാദിച്ചത് സുഹൃത്തുക്കളെയാണ്. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു നരേന്ദ്രപ്രസാദും മുരളിയും. കാൻ ചാനൽ മീ‍ഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞത്.

Ads by Google
Friday 09 Jan 2026 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW