-->
തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസ് പാർട്ടി അംഗമല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി . പാര്‍ട്ടിയുടെ ലോക്കല്‍, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാര്‍ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല.ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ലല്ലോ എല്‍ഡിഎഫ് വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്. ഒരു ബന്ധവുമില്ലാത്ത ആളെ എങ്ങനെ പുറത്താക്കുമെന്നും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും റെജി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. അത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല. റെജി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ടി ആര്‍ രഘുനാഥ് പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, അങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.