-->
തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജുവിന് എം.എല്‍.എ. സ്‌ഥാനം നഷ്‌ടമായി. നിലവില്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു.
നിയമസഭാംഗത്വം റദ്ദായതായി കേരള നിയമസഭ സെക്രട്ടേറിയറ്റ് ഔദ്യോഗിക വിജ്‌ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ ഒഴിവ് വന്നതായും വിജ്‌ഞാപനത്തില്‍ പറയുന്നു. ജനപ്രതിനിധിക്ക് ഏതെങ്കിലും കോടതി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിച്ചാല്‍ അയോഗ്യനാകുമെന്നു സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്. ശിക്ഷ പൂര്‍ത്തിയായി ജയിലില്‍നിന്ന് ഇറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് അയോഗ്യത. ഇത്തരത്തില്‍ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്റണി രാജു. മേല്‍ കോടതികളില്‍പോയി വിധിക്ക് സ്‌റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കുമെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു.
മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്‌റ്റിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനുംമുന്‍ കോടതി ജീവനക്കാരനായ ജോസിനും മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചത്. അടിവസ്‌ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് 1990 ഏപ്രില്‍ 4ന് ഓസ്‌ട്രേലിയന്‍ പൗരനെ അറസ്‌റ്റ് ചെയ്‌തത്. തൊണ്ടിമുതലായി അടിവസ്‌ത്രവും കോടതിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ അടിവസ്‌ത്രം പുറത്തടുത്ത് വെട്ടിച്ചെറുതാക്കി തിരിച്ചുവച്ചെന്നാണു കേസ്. ലഹരിക്കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അടിവസ്‌ത്രം പ്രതിക്കു പാകമല്ലെന്നാണു കണ്ടെത്തിയത്. തൊണ്ടിവസ്ര്‌തം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി വിദേശിയെ വെറുതെവിടുകയും ചെയ്‌തിരുന്നു. പിന്നീട് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന വിവരം പുറത്തുവന്നതോടെ ആന്റണി രാജുവിനെതിരേ കേസെടുക്കുകയായിരുന്നു. ലഹരിക്കേസ് അന്വേഷിച്ച മുന്‍ എസ്.പി: ജയമോഹന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അന്വേഷണം പലവട്ടം അട്ടിമറിക്കപ്പെട്ടെങ്കിലും, 2005ല്‍ ഉത്തരമേഖല ഐ.ജിയായിരുന്ന സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സുനില്‍ ജെ. സണ്ണി