-->
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഗുരുതര ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികിത്സ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ് വാർത്താകുറിപ്പിലൂടെ അറിയിച്ചു..
വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന തീരുമാനത്തിലെത്തിയത്. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയില്‍ എത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു. ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കുകയുണ്ടായി. രണ്ട് ആഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും.